ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പഞ്ചാബി നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യാഴാഴ്‌ച കോടതി വിധി പറയും. ഡെൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ജാമ്യാപേക്ഷയിൽ ദീപ് സിദ്ദുവിന്റെയും, പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായി. പ്രോസിക്യൂഷൻ ശക്‌തമായി തന്നെ ജാമ്യാപേക്ഷയെ എതിർത്തു. ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തിയാണ് ദീപ് സിദ്ദുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്‌തമാക്കി.
അതേസമയം തന്നെ മതസൂക്‌തങ്ങൾ മുഴക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്നും, അതിനാൽ തന്നെ ചെങ്കോട്ടയിലെ സാനിധ്യവും, പതാക ഉയർത്തലും തെറ്റല്ലെന്നും ദീപ് സിദ്ദുവിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കി. ഒപ്പം തന്നെ ചെങ്കോട്ടയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ അദ്ദേഹത്തിന് പങ്കില്ലെന്നും, അത് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവയിൽ നിന്നും വ്യക്‌തമാകുമെന്നും അദ്ദേഹം കോടതിയിൽ വാദം ഉയർത്തി.
കർഷക സമരവുമായി ബന്ധപ്പെട്ട് നടന്ന ട്രക്‌ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം അതിക്രമിച്ചു കയറി പതാക ഉയർത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിന്റെ മുഖ്യ സൂത്രധാരൻ ദീപ് സിദ്ദുവാണെന്നാണ് ഡെൽഹി പോലീസ് ആരോപിക്കുന്നത്. ഈ സംഭവത്തിൽ ഫെബ്രുവരി 9ആം തീയതിയാണ് ദീപ് സിദ്ദുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ദീപ് സിദ്ദു അറസ്‌റ്റിലായത്.
Read also : ഷിഗെല്ല നൂല്‍പ്പുഴയില്‍ നിയന്ത്രണ വിധേയം; ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് വെല്ലുവിളി