വയനാട്: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്‌ഥിരീകരിച്ച ഷിഗെല്ല രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ രോഗ ലക്ഷണമുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
ആദിവാസി കോളനികളില്‍ ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് രോഗം പടരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ജല ലഭ്യത ഉറപ്പാക്കി ഭാവിയില്‍ രോഗം കോളനികളില്‍ പടരാതിരിക്കാന്‍ നൂല്‍പ്പുഴ പഞ്ചായത്തും നടപടികള്‍ തുടങ്ങി.
കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം ബാധിച്ച് എട്ടു വയസുകാരി മരിച്ചിരുന്നു. ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മൂന്നു ദിവസത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ രോഗം നിയന്ത്രണ വിധേയമെന്നാണ് ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന വിവരം. പുതിയതായി ആര്‍ക്കും സ്‌ഥിരീകരിക്കാത്തതാണ് ഇതിനാധാരം.
ആദിവാസി കോളനികളില്‍ ശുദ്ധ ജലത്തിന്റെ ലഭ്യതകുറവാണ് ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. ഇതു പരിഹരിച്ച് പ്രതിരോധ പ്രവര‍്ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. ശുദ്ധ ജലത്തിന്റെ കുറവ് പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് യോഗത്തില്‍ ഉറപ്പ് നൽകിയിട്ടുണ്ട്.
നൂല്‍പ്പുഴയില്‍ ആശങ്ക അവസാനിച്ചെങ്കിലും ജില്ലയിലെ മറ്റിടങ്ങളില്‍ രോഗമുണ്ടോയെന്ന് സംശയം ആരോഗ്യവകുപ്പിനുണ്ട്. ജില്ലയിലുടനീളം പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്‌തമാക്കിയിട്ടുണ്ട്.
വയറിളക്കവും ചര്‍ദ്ദിയുമടക്കമുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടാന്‍ സ്വയ ചികില്‍സക്ക് മുതിരാതെ തോട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടണമെന്നാണ് മുന്നറിയിപ്പ്.
Also Read: ഫഹദ് ചിത്രങ്ങൾക്ക് വിലക്ക്; വാർത്ത അടിസ്‌ഥാന രഹിതമെന്ന് ഫിയോക്ക്