ഡെൽഹി: ഒൻപതാംവട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച് 2021 ജനുവരി 20 ബുധനാഴ്‌ചയിലേക്കാണ് കേന്ദ്രവും കർഷക സംഘടനകളും തമ്മിൽ നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുന്നത്.
ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച് 5 മണിയോടെ അവസാനിക്കുന്ന രീതിയിലാണ് ചർച്ചയുടെ സമയക്രമം നിശ്‌ചയിച്ചിരിക്കുന്നത്. എന്നാൽ, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകില്ലെന്ന സൂചനകൾ തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്.
നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നിലപാടിലാണ് 10ആം വട്ട ചർച്ചയും നടക്കാനിരിക്കുന്നത്. കർഷകരുടെ നിലവിലുള്ള സ്വാതന്ത്ര്യം പോലും കവർന്നെടുത്ത് കുത്തകകൾക്ക് കർഷക വിപണിയെ സംപൂർണമായി നിയന്ത്രിക്കാൻ ഉതകുന്നതെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാണിക്കുന്ന 2020ൽ കേന്ദം പാസാക്കിയ മൂന്നു ബില്ലുകളും ഉപാധികൾ കൂടാതെ പിൻവലിക്കണം എന്നാണ് കർഷകരുടെ ആവശ്യം.
കാർഷികോൽപ്പന്ന വ്യാപാര-വാണിജ്യ ബിൽ, കർഷക ശാക്‌തീകരണ സംരക്ഷണബിൽ, അവശ്യവസ്‌തു സംഭരണ നിയമഭേദഗതി ബിൽ എന്നിവയാണ് ഈ ബില്ലുകൾ. അതേ സമയം, കർഷക സംഘനകളുടെ സമരത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയും സമയം നീട്ടിക്കൊണ്ടുപോയി മനോവീര്യം കെടുത്തിയും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ ഇപ്പോഴും തുടരുന്നുണ്ട്.
വിശ്വാസ യോഗ്യമായ കേന്ദ്രങ്ങൾ നൽകുന്ന വിവരമനുസരിച്ച്; സംഘടനാ തലപ്പത്തുള്ള 100ഓളം വ്യക്‌തികളുടെ ആദായനികുതി വിവരങ്ങളും കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ വിശദാംശങ്ങളും 13 കർഷക സംഘടനകളുടെ കഴിഞ്ഞ 10 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും കർഷക സംഘടനകളെ നിർലോഭം പിന്തുണക്കുന്ന 26 മാദ്ധ്യമ സ്‌ഥാപനങ്ങളുടെ (ഇതിൽ ഹിന്ദിയിലും ഇംഗ്ളീഷിലും ഇറങ്ങുന്ന മാസികകളും ദിനപത്രങ്ങളും 7 ലോക്കൽ ചാനലുകളും 2 സംസ്‌ഥാന ചാനലുകളും ഉൾപ്പെടുന്നു.) നടത്തിപ്പുകാരുടെ സാമ്പത്തിക സോഴ്‌സ്, ലൈസൻസ്, മറ്റു പാശ്‌ചാത്തലങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങളും ജനുവരി 31ന് മുൻപ് അമിത്ഷായുടെ ഓഫീസ് ആവശ്യപ്പെട്ടതായാണ് വിവരം.
എട്ട് തവണ കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ അംഗമായിരിക്കാന്‍ താൽപര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപിന്ദര്‍ സിംഗ്‌മാൻ വ്യക്‌തമാക്കിയിരുന്നു. സുപ്രിംകോടതി നിയോഗിച്ച, കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടേയും നിലപാട്.
Most Read: മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു