ഇംഫാൽ:മണിപ്പൂരിൽ രണ്ട് മാദ്ധ്യമ പ്രവർത്തകരെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. പ്രാദേശിക വാർത്താ പോർട്ടലായ ദി ഫ്രോണ്ടിയർ മണിപ്പൂരിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ തുടർന്നാണ് ഇരുവരെയും യുഎപിഎ ചുമത്തി കസ്‌റ്റഡിയിൽ എടുത്തത്. സംസ്‌ഥാനത്തെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് വിമര്‍ശനങ്ങൾ ഉള്‍പ്പെടുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി.
ദി ഫ്രോണ്ടിയർ പോർട്ടലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പജോള്‍ ചൌവ, എഡിറ്റര്‍ ഇന്‍ ചീഫ് ദീരന്‍ സാദോക്ക്പം എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഐപിസി സെക്ഷന്‍ 124 എ രാജ്യദ്രോഹം, 120 ബി ക്രിമിനല്‍ ഗൂഢാലോചന, 505 ബി ഭരണ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമേ ഭീകര സംഘടനകളെ സഹായിച്ചുവെന്നതിന് യുഎപിഎ സെക്ഷന്‍ 39 പ്രകാരവും വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
ജനുവരി 8ന് വാർത്താ പോർട്ടലിൽ എം ജോയ് ലുവാങ്ങിന്റെ ‘റെവല്യൂഷണറി ജേര്‍ണി ഇന്‍ എ മെസ്’ എന്ന ലേഖനമാണ് അറസ്‌റ്റിലേക്ക് നയിച്ചത്. ലേഖനത്തിന് എതിരെ സ്വമേധയ പൊലീസ് കേസ് എടുത്ത് സ്‌ഥാപനത്തിന്റെ എഡിറ്റര്‍മാർക്കും ലേഖനമെഴുതിയ വ്യക്‌തിക്കും എതിരെ കുറ്റം ചുമത്തുകയായിരുന്നു. മണിപ്പൂരിലെ സായുധ വിപ്‌ളവ സംഘടനകളെ പ്രോൽസാഹിപ്പിക്കുന്ന ലേഖനമാണ് ഇതെന്ന് പോലീസ് ആരോപിക്കുന്നു.
Read Also: കർഷകരുടെ ട്രാക്‌ടർ റാലി; തീരുമാനം എടുക്കേണ്ടത് ഡെൽഹി പോലീസെന്ന് സുപ്രീം കോടതി