ന്യൂഡെൽഹി: കർഷകർ ജനുവരി 26ന് നടത്താൻ നിശ്‌ചയിച്ച ‘കിസാൻ ട്രാക്‌ടർ മാർച്ച്’ ഡെൽഹിയിലേക്ക് കടക്കണോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് ഡെൽഹി പോലീസ് ആണെന്ന് സുപ്രീം കോടതി. ഇത് ക്രമസമാധാന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ തീരുമാനം പോലീസ് ആണ് എടുക്കേണ്ടത് എന്നും കോടതി പറഞ്ഞു.
ട്രാക്‌ടർ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി പോലീസ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നിലപാട് വ്യക്‌തമാക്കിയത്. “ഡെൽഹിയിലേക്കുള്ള പ്രവേശനം പോലീസ് തീരുമാനിക്കേണ്ട കാര്യമാണെന്ന് ഇതിന് മുൻപും ഞങ്ങൾ പറഞ്ഞതാണ്. ഡെൽഹിയിലേക്ക് പ്രവേശിപ്പിക്കണോ വേണ്ടയോ, അല്ലെങ്കിൽ എത്ര പേർക്ക് പ്രവേശനം നൽകാം എന്നതെല്ലാം ക്രമസമാധാന വിഷയങ്ങളാണ്. ഇതിൽ തീരുമാനം എടുക്കേണ്ട ആദ്യത്തെ അധികാരികൾ ഞങ്ങളല്ല,”- സുപ്രീം കോടതി പറഞ്ഞു.
ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പബ്ളിക് ദിനത്തിന് പിറ്റേന്ന്, അതായത് അടുത്ത ബുധനാഴ്‌ച ഇനി കേസ് പരിഗണിക്കും.
അങ്ങനെയെങ്കിൽ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ചോദിച്ചു. അത് ഡെൽഹി പോലീസിന്റെ ‘കരങ്ങളെ ശക്‌തമാക്കുമെന്നും’ അറ്റോർണി ജനറൽ പറഞ്ഞു.
എന്നാൽ, വിഷയത്തിൽ കേന്ദ്രസർക്കാരിന് ‘നിയമത്തിന്റെ ശക്‌തി തന്നെ’ മതിയാകും എന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഇക്കാര്യത്തിൽ ഉത്തരവ് നൽകാൻ വിസമ്മതിച്ച സുപ്രീം കോടതി വാക്കാൽ പരാമർശം മാത്രമാണ് നടത്തിയിരിക്കുന്നത്.
Also Read: കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധി; വീണ്ടും വിമർശനവുമായി കപിൽ സിബൽ