കണ്ണൂർ: ബിജെപി നേതാവ് കെജി മാരാരുടെ പയ്യാമ്പലത്തുള്ള സ്‌മൃതി മന്ദിരത്തിന് മുന്നിൽ കത്തിച്ച നിലയിൽ നായയുടെ ജഡം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സ്‌മൃതി മന്ദിരത്തിന് മുമ്പിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം കണ്ടത്. ഇതിനെതിരെ ഗൂഢാലോചന ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്ന് ബിജെപി ആരോപിച്ചു. ചത്ത നായയെ സ്‌മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിൽ പയ്യാമ്പലത്തെ നാലുപേരടങ്ങുന്ന സംഘമാണെന്ന് സൂചന ലഭിച്ചതായി ബിജെപി നേതൃത്വം അറിയിച്ചു. വിവരം അറിഞ്ഞ് ബിജെപിയിലെ മുതിർന്ന നേതാക്കൾ അടക്കം പയ്യാമ്പലത്ത് എത്തിയിട്ടുണ്ട്.
അതേസമയം, സ്‌മൃതി കുടീരത്തോട് കോർപറേഷന് അനാദരവാണെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി രഞ്‌ജിത്ത് ആരോപിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകൾ സ്‌മാരകത്തിന് മുന്നിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്. സംഭവത്തിൽ ബിജെപി പോലീസിൽ പരാതി നൽകി.
Read Also: കണ്ണൂർ മാതമംഗലത്തെ ഔഷധ ശാലയിൽ തീപ്പിടിത്തം