തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമർശത്തിൽ കെ സുധാകരനെ വിമർശിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്‌മാൻ. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഷാനിമോൾ ഉസ്‌മാൻ കെ സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിച്ചിരിക്കുന്നത്. താൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
“കഴിഞ്ഞ ദിവസം ഞാൻ കെ സുധാകരൻ എംപി നടത്തിയ ഒരു പ്രസംഗത്തോട് അനുബന്ധിച്ച് ഒരു ചാനലിൽ നൽകിയ പ്രതികരണം വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി സുധാകരൻ എനിക്കും വിഎസ് ലതികാ സുഭാഷിനും എതിരെയും, വിജയരാഘവൻ രമ്യ ഹരിദാസ് എംപിക്കും മറ്റും എതിരെയും നടത്തിയ വ്യക്‌തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്ക് ഉണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, അതിനാലാണ് കെ സുധാകരൻ എംപിയോട് ഒന്ന് ഫോണിൽ സംസാരിക്കുക പോലും ചെയ്യാതെ പെട്ടന്ന് പ്രതികരിച്ചത്, അത് എന്റെ പിഴവാണ്,”- ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു.
“എന്റെ രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോൽസാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്‌ത കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്‌തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,”- ഷാനിമോൾ പറഞ്ഞു. യഥാർഥ പോസ്‌റ്റ് ഇവിടെ വായിക്കാം.
മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ച സുധാകരന്‍ മാപ്പ് പറയണമെന്നാണ് ഷാനിമോള്‍ ഉസ്‌മാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പരാമര്‍ശങ്ങളോട് ഒരിക്കലും യോജിക്കാനാവില്ല എന്നാണ് തനിക്ക് കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളതെന്നും അവര്‍ വ്യക്‌തമാക്കിയിരുന്നു.
ഇതിനെ രൂക്ഷ ഭാഷയിൽ സുധാകരൻ വിമർശിക്കുകയും ചെയ്‌തിരുന്നു. സിപിഎമ്മുകാര്‍ക്ക് ഇല്ലാത്ത വിഷമം സഹപ്രവര്‍ത്തകയായ ഷാനിമോള്‍ക്ക് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സിപിഎം നേതാക്കള്‍ പോലും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്നും ആയിരുന്നു സുധാകരന്റെ പ്രതികരണം.
Also Read: റിപ്പോ നാല് ശതമാനം തന്നെ; നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ