ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകിട്ട് 4 മണിക്ക് ബ്രാര്‍ സ്‌ക്വയര്‍ ശ്‌മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
രാവിലെ 11 മണി മുതല്‍ റാവത്തിന്റെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനമുണ്ടാകും. പൊതു ജനങ്ങള്‍ക്കും അന്ത്യാഞ്‌ജലി അര്‍പ്പിക്കാം. ബ്രേഗേഡിയര്‍ എല്‍എസ് ലിഡ്ഡറുടെ സംസ്‌കാരവും ഇന്ന് നടക്കും. രാവിലെ 9.15നാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയൽ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടു നൽകുക.
അതേസമയം, ഹെലികോപ്റ്റർ അപകടമുണ്ടായ കൂനൂരിലെ കാട്ടേരി എസ്‌റ്റേറ്റിൽ വ്യോമസേന ഇന്നും പരിശോധന തുടരും. സംഭവത്തിൽ സമഗ്ര അന്വേഷണമാണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട് കൈമാറിയെന്നാണ് വിവരം.
ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് പ്രധാനമായും നടത്തുക. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്‌ഥ ആയതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബെംഗളൂരുവിലെ വ്യോമസേന കമാൻഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 80 ശതമാനത്തിലേറെ പൊള്ളലേറ്റ അദ്ദേഹം ഇപ്പോൾ ഉള്ളത്.
Most Read: കർഷകർ ഇന്ന് ശ്രദ്ധാഞ്‌ജലി ദിനം ആചരിക്കും