തിരുവനന്തപുരം: 2025ഓടെ കേരളത്തില്‍ നിന്നും തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ 5 ജില്ലകളില്‍ ഈ വര്‍ഷം മലമ്പനി നിവാരണ പ്രഖ്യാപനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി നടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശം അന്വര്‍ഥമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നമുക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു. ലോക മലമ്പനി ദിനാചരണത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
വികെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ ആരോഗ്യകാര്യ സ്‌ഥിരം സമിതി അധ്യക്ഷ ജമീല ശ്രീധരന്‍, ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. വിആര്‍ രാജു, അഡീഷണല്‍ ഡയറക്‌റ്റർ ഡോ. വി മീനാക്ഷി, ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. വിദ്യ, ദേശീയ പ്രാണീജന്യ രോഗ നിയന്ത്രണ വിഭാഗം ഡെപ്യൂട്ടി ഡയറക്‌ടർ ഇന്‍ ചാര്‍ജ് ഡോ. ബിനോയ് എസ് ബാബു, ഫൈലേറിയ കണ്‍സള്‍ട്ടന്റ് ഡോ. ടി ദിലീപ് കുമാര്‍, എന്റമോളജി അസിസ്‌റ്റന്റ് ഡയറക്‌ടർ എംഎസ് ശശി, ഫൈലേറിയ അസിസ്‌റ്റന്റ് ഡയറക്‌ടർ വി സന്തോഷ് കുമാര്‍, നഴ്‌സിങ് അഡീഷണല്‍ ഡയറക്‌ടർ എംജി ശോഭന, സ്‌റ്റേറ്റ് മാസ് എഡ്യൂക്കേഷൻ മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെഎന്‍ അജയ് എന്നിവര്‍ പങ്കെടുത്തു.
ലോക മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാറില്‍ അഡീഷണല്‍ ഡയറക്‌ടർ ഡോ. വി മീനാക്ഷി മലമ്പനി രോഗത്തിന്റെ ശാസ്‌ത്രീയ വശങ്ങളെക്കുറിച്ച് ക്ളാസ് എടുക്കുകയും ചെയ്‌തു. ചടങ്ങിനോടനുബന്ധിച്ച് മലമ്പനിയെക്കുറിച്ചുള്ള ബോധവൽക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Read also: ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്‌റ്റിൽ