അഹമ്മദാബാദ്: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്‌റ്റ് ചെയ്‌ത് അസം പോലീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ട്വീറ്റുമായി ബന്ധപ്പെട്ട് അസം പോലീസ് അറസ്‌റ്റ് ചെയ്‌ത മേവാനിക്ക് അൽപ്പസമയത്തിന് മുമ്പാണ് ജാമ്യം ലഭിച്ചത്. എന്നാൽ, ജാമ്യം ലഭിച്ചതിന്റെ മിനിറ്റുകൾ ഉള്ളിൽ അസം പോലീസ് ജിഗ്‌നേഷ് മേവാനിയെ വീണ്ടും അറസ്‌റ്റ് ചെയ്യുകയായിരുന്നു.
പോലീസ് ഉദ്യോഗസ്‌ഥരെ കൈയേറ്റം ചെയ്തെന്ന കേസിലാണ് പുതിയ അറസ്‌റ്റെന്നാണ് വിവരം. ബർപ്പെട്ട പോലീസ് സ്‌റ്റേഷനിലെ കേസിലാണ് പുതിയ അറസ്‌റ്റ്. കഴിഞ്ഞ ബുധനാഴ്‌ച രാത്രി 11.30നാണ് പാലംപുരിൽ നിന്ന് ജിഗ്‌നേഷിനെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് അഹമ്മദാബാദിലെത്തിച്ച് അവിടെ നിന്ന് പുലർച്ചെ വിമാനത്തിൽ അസമിലെത്തിച്ചു. ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്‌തതിനാണ് ജിഗ്‌നേഷിനെ അറസ്‌റ്റ് ചെയ്‌തത്.
അറസ്‌റ്റിന് പിന്നാലെ ജിഗ്‌നേഷിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. ട്വീറ്റുകൾക്കെതിരെ അസമിലെ ബിജെപി നേതാവ് അരൂപ് കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു അറസ്‌റ്റ്. വ്യക്‌തിത്വത്തെ തകർക്കാൻ ബിജെപിയും ആർഎസ്എസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ അറസ്‌റ്റ് ചെയ്‌തതെന്നാണ് ജിഗ്‌നേഷ് വ്യക്‌തമാക്കിയത്.
Most Read: നടുറോഡിൽ സഹോദരികൾക്ക് മർദ്ദനം; പെൺകുട്ടികളുടെ മൊഴി വീണ്ടും എടുത്തു