തിരുവനന്തപുരം: സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളിൽ ക്രമക്കേട് റിപ്പോർട് ചെയ്‌തതിന് പിന്നാലെ തട്ടിപ്പ് തടയാൻ സർക്കാർ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നു. ഗുരുതര ആരോപണങ്ങൾ സ്‌ഥിരീകരിച്ചാൽ കേസെടുക്കാനും കുറ്റക്കാരുടെ ആസ്‌തി മരവിപ്പിക്കാനുമാണ് തീരുമാനം. ഇതിനാവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തിയ കരട് നിയമം രണ്ടുമാസത്തിനകം തയ്യാറാക്കും.
സഹകരണ ബാങ്കുകളിലെ അഴിമതിയും ക്രമക്കേടും തടയുന്നതിന്റെ ഭാഗമായി നിലവിലുള്ള ഓഡിറ്റ് സംവിധാനം പൂർണമായും സ്വതന്ത്ര സംവിധാനമായി ശക്‌തിപ്പെടുത്തും. ഇന്ത്യൻ ഓഡിറ്റ് ആൻഡ് സർവീസിൽ നിന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥനെ ഓഡിറ്റ് ഡയറക്‌ടറായി ഡെപ്യൂട്ടേഷനിൽ നിയമിക്കും.
സാമ്പത്തിക ക്രമക്കേടുകൾ, പണാപഹരണം, വായ്‌പാ തട്ടിപ്പ്, സ്വർണപ്പണയ തട്ടിപ്പ് തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉണ്ടായാൽ പ്രാഥമിക സ്‌ഥിരീകരണത്തിന് ശേഷം ക്രിമിനൽ കേസ് ഫയൽ ചെയ്യാനാണ് തീരുമാനം. ക്രിമിനൽ സ്വഭാവമുള്ള കേസുകൾ ശ്രദ്ധയിൽപെട്ടാൽ പോലീസിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ റിപ്പോർട് ചെയ്യുന്നതിന് സഹകരണസംഘം നിയമത്തിലെ 65, 66 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. സഹകരണ വിജിലൻസ് സംവിധാനവും ശക്‌തിപ്പെടുത്തും. ഉദ്യോഗസ്‌ഥർ മനഃപൂർവം വീഴ്‌ച വരുത്തിയാൽ കർശന നടപടിയുണ്ടാകും.
250 കോടിക്കുമേൽ പ്രവർത്തന മൂലധനമുള്ള സഹകരണ ബാങ്കുകളെ ഗ്രൂപ്പ് ആക്കി മൂന്ന് ഓഡിറ്റർമാരടങ്ങുന്ന ടീം കണക്ക് പരിശോധിക്കും. സംഘങ്ങളിലെ ജീവനക്കാരുടെ ജോലി, ഉദ്യോഗസ്‌ഥരുടെ സ്‌ഥലം മാറ്റം എന്നിവക്ക് മാനദണ്ഡം രൂപീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഏറെ വിവാദമായ കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മുഴുവൻ പേർക്കും എതിരെ നടപടിയെടുക്കാനും തീരുമാനമായി.
Most Read: ടിബറ്റിന് പിന്തുണ അറിയിച്ച് യുഎസ്; എതിർപ്പുമായി ചൈന