കോട്ടയം: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ. പലയിടങ്ങളിലും ഉരുൾപൊട്ടി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, ഏന്തയാർ എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളം പൊങ്ങി. അതിരാവിലെ മുതൽ പെയ്‌ത ശക്‌തമായ മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഉരുൾപൊട്ടുകയും ജനങ്ങളെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്. പലയിടത്തും പ്രളയ സമാനമായി വെള്ളം ഉയർന്നു.
ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്‌ളാപ്പള്ളി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ പത്ത് പേരെ കാണാതായെന്നാണ് വിവരം. കാണാതായ ആറുപേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്‌റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
കോട്ടയം- ഇടുക്കി അതിർത്തിയിലെ പെരുവന്താനത്തിന് സമീപം പുല്ലുപാറ, വളഞ്ഞങ്ങാനം, കൊടികുത്തി എന്നിവിടങ്ങളിലും ഉരുൾ പൊട്ടിയിട്ടുണ്ട്. പുല്ലുപാറ ജങ്‌ഷനിലെ മണ്ണിടിച്ചിൽ കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. സ്വകാര്യ ബസുകളും കെഎസ്‌ആർടിസി ബസുകളും കാറുകളുമടക്കം വഴിയിൽ കുടുങ്ങി. ബസ് യാത്രക്കാരെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.
കനത്ത മഴ തുടരുന്നതിനാൽ ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കോട്ടയം ജില്ലാ കളക്‌ടർ ഡോ.പികെ ജയശ്രീ ഐഎഎസ് അറിയിച്ചു. ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചതിന്റെ അടിസ്‌ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നതായും ജില്ലാ കളക്‌ടർ അറിയിച്ചു.
പോലീസിനും ഫയർ ഫോഴ്‌സിനും എത്തിപ്പെടാനാവാത്ത സ്‌ഥലങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. കോട്ടയം, കൂട്ടിക്കളടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി കളക്‌ടർ അറിയിച്ചു. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്‌റ്റിങ്ങിനാണ് സഹായം തേടിയിട്ടുള്ളത്.
Also Read: കോഴിക്കോട് ജില്ല നിപ മുക്‌തം; ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ്