മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. മുസാഫർനഗർ നേഹ പബ്ളിക് സ്‌കൂൾ അധ്യാപിക ത്രിപ്‌തി ത്യാഗിക്കെതിരെയാണ് മുസാഫർനഗർ പോലീസ് കേസെടുത്തത്. മർദ്ദനത്തിനിരയായ കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി.
അതേസമയം, അധ്യാപികക്കെതിരെ ചുമത്തിയ വകുപ്പുകൾ ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അധ്യാപികക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിദ്ദേശിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ക്ളാസ് മുറിയിൽ വെച്ച് അധ്യാപിക മറ്റു വിദ്യാർഥികളോട് മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. രണ്ടാം ക്ളാസ് വിദ്യാർഥിയാണ് മർദ്ദനത്തിനിരയായത്.
എന്നാൽ, താൻ ഭിന്നശേഷിക്കാരി ആണെന്നും, കുട്ടി കഴിഞ്ഞ രണ്ടുമാസമായി ഗൃഹപാഠം ചെയ്യുന്നില്ലെന്നും തനിക്ക് എഴുന്നേൽക്കാൻ കഴിയാത്തതിനാൽ മറ്റുകുട്ടികളെ കൊണ്ട് തല്ല് നൽകിയതെന്നുമായിരുന്നു അധ്യാപികയുടെ വിശദീകരണം. വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. സംഭവത്തിൽ ജില്ലാ ഭരണകൂടവും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Most Read| താനൂർ കസ്‌റ്റഡി മരണം; പ്രതിപട്ടികയിൽ പോലീസ് ഉദ്യോഗസ്‌ഥർ