കൊച്ചി: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനിയായ മാനസ കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് ബിഹാറിലേക്ക് പുറപ്പെടും. മാനസയെ കൊലപ്പെടുത്താൻ രാഖിൽ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടിയാണ് അന്വേഷണ സംഘം ബിഹാറിലേക്ക് പുറപ്പെടുന്നത്. രാഖിലിന്റെ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്‌തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കോതമംഗലം എസ്ഐയുടെ നേതൃത്വത്തിൽ 4 പേരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനായി ഇന്ന് വൈകുന്നേരം ബിഹാറിലേക്ക് പുറപ്പെടുക.
ബിഹാറിൽ നിന്നുള്ള തോക്ക് ഉപയോഗിച്ചാണ് രാഖിൽ മാനസയെ കൊലപ്പെടുത്തിയതെന്ന് നേരത്തെ തന്നെ സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന് രാഖിലിന്റെ സുഹൃത്ത് ആദിത്യനെ ചോദ്യം ചെയ്‌തപ്പോഴാണ് ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിച്ചത്. 7.62എംഎം പിസ്‌റ്റൽ ബിഹാറിലെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ പ്രയാസമില്ലാതെ ലഭിക്കുമെന്നാണ് വിവരം. എന്നാൽ രാഖിലിന് തോക്ക് കിട്ടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് ശേഷം ഇയാൾ സ്വയം നിറയൊഴിക്കുകയും ചെയ്‌തു. പ്രതി ആത്‍മഹത്യ ചെയ്‌തതിനാൽ തന്നെ കേസിൽ നിർണായകമാകുന്നത് രാഖിലിന് ലഭിച്ച തോക്കിന്റെ ഉറവിടമാണ്. അതിന്റെ അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്. കൂടാതെ ഇരുവരുടെയും മൊബൈൽ ഫോൺ രേഖകളും കേസിൽ നിർണായകമാകും.
ദിവസങ്ങളോളം നീണ്ട ആസൂത്രണങ്ങൾക്ക് ശേഷമാണ് രാഖിൽ മാനസയുടെ കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് മുൻപ് രാഖിൽ മാനസയെ കോളിലൂടെയോ മെസേജിലൂടെയോ ബന്ധപ്പെട്ടോ എന്ന കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. കൂടാതെ രാഖിലിന് പ്രാദേശിക സഹായം ലഭിച്ചിരുന്നോ എന്ന ചോദ്യത്തിനും ഫോൺ രേഖകൾ ഉത്തരം നൽകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
Read also : സിനിമാ പേരുകള്‍ മാറ്റില്ല; വിവാദങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി നാദിർഷ