വാഷിംഗ്ടണ്‍: അഫ്ഗാനിന്‍ താലിബാൻ ഭരണം പിടിച്ചെടുക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ അഫ്ഗാന്‍ പ്രസിഡണ്ടായിരുന്ന അഷ്‌റഫ് ഗനിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പ് അന്താരാഷ്‍ട്ര വാര്‍ത്താ മാദ്ധ്യമമായ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ജൂലൈ 23ന് ഇരുവരും നടത്തിയ 14 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പാണ് പുറത്തു വന്നിട്ടുള്ളത്.
ഫോണ്‍ സംഭാഷണത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്‌ട്രീയ-നയതന്ത്ര-സൈനിക വിഷയങ്ങളാണ് ഇരുവരും സംസാരിച്ചത് എന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. എന്നാല്‍ താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കുമെന്ന സാഹചര്യത്തെക്കുറിച്ച് ഇരു രാഷ്‍ട്രതലവൻമാരും ഒന്നും തന്നെ സംസാരിച്ചിരുന്നില്ല എന്നും റോയിട്ടേഴ്‌സ് വ്യക്‌തമാക്കുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ആധികാരികത ഉറപ്പാക്കാനായി ഓഡിയോ കേട്ടിരുന്നെന്നും ഉറവിടം വെളിപ്പെടുത്തില്ല എന്ന ഉറപ്പ് കൊടുത്തതിനാലാണ് ഓഡിയോ ലഭിച്ചതെന്നും അവർ വ്യക്‌തമാക്കി.
താലിബാനെതിരായ പദ്ധതി വ്യക്‌തമാക്കുകയാണെങ്കില്‍ തങ്ങള്‍ സഹായിക്കാന്‍ തയ്യാറാണെന്ന് ബൈഡന്‍ പറഞ്ഞയി റോയിട്ടേഴ്‌സ് റിപ്പോര്‍ട് ചെയ്യുന്നു. കൃത്യമായ ഒരു സൈനിക തന്ത്രം രൂപീകരിക്കാനും ശക്‌തനായ ഒരു യോദ്ധാവിനെ മുന്‍നിര്‍ത്തി നീക്കങ്ങള്‍ നടത്താനും ബൈഡന്‍ ഗനിയെ ഉപദേശിക്കുന്നുണ്ടെന്നും, ഇത് പ്രതിരോധമന്ത്രി ജനറല്‍ ബിസ്‌മില്ല ഖാന്‍ മുഹമ്മദിയെ ഉദ്ദേശിച്ചാവാമെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്.
തനിക്ക് സൈനിക രംഗത്ത് കാര്യമായ അറിവില്ലെന്നും അതിനാല്‍ സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട ഉപദേശം തരാന്‍ സാധിക്കില്ലെന്ന് ബൈഡന്‍ പറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
Read also: കോവിഡ് പ്രതിരോധം; സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി സേവനങ്ങൾ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്