കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറച്ച് റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടണമെന്നുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം ഉചിതമല്ലെന്നും ഇത് തള്ളിക്കളയണമെന്നും വിമാനത്താവള ഉപദേശക സമിതി. വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ സുരക്ഷാ നടപടികളുടെ ഭാഗമായി റിസയുടെ നീളം വർധിപ്പിച്ച് റൺവേയുടെ നീളം കുറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.
ഈ നിർദ്ദേശം തള്ളിക്കളയണമെന്നാണ് ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടത്. നിലവിലെ റൺവേ നിലനിർത്തിയാൽ മാത്രമേ വലിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂവെന്നും സമിതി വിലയിരുത്തി. വലിയ വിമാനങ്ങളുടെ സർവീസ് നീട്ടികൊണ്ടു പോകുന്നത് ന്യായമല്ല. വിമാനാപകടത്തിന് വിമാനത്താവളത്തിലെ ഭൗതിക കാര്യങ്ങളുമായി ബന്ധമില്ലെന്നും വിദഗ്‌ധ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
സർവീസ് പുനരാരംഭിക്കുന്നതിന് അനുകൂലമായിട്ടും വീണ്ടും അന്വേഷണ സമിതിയെ വെച്ചതും സംശയാസ്‌പദമാണെന്നും സമിതി കുറ്റപ്പെടുത്തി. വിമാനത്താവള വികസനത്തിനായി എത്ര സ്‌ഥലം വേണമെന്നതിലും മികച്ച നഷ്‌ടപരിഹാര പാക്കേജ് നൽകുന്ന കാര്യത്തിലും വ്യക്‌തത വേണം. അക്കാര്യത്തിൽ സംസ്‌ഥാന സർക്കാർ തീരുമാനം എടുക്കണമെന്നും ഉപദേശക സമിതി ആവശ്യപ്പെട്ടു.
Most Read: സപ്ളിമെന്ററി പരീക്ഷകളും ഓൺലൈനായി നടത്തും; തമിഴ്‌നാട്