മലപ്പുറം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖേന ഹജ്‌ജിന് പോകുന്ന വിശ്വാസികൾക്ക് പരിശീലനവും സേവനവും ചെയ്യുന്നതിനായി തിരഞ്ഞെടുത്ത ജില്ലയിലെ ട്രെയിനർമാർ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് ആവശ്യത്തിനുള്ള സഹായമായാണ് ഒരു ലക്ഷത്തി ആയിരത്തി ഒരുന്നൂറ്റിപതിനൊന്ന് രൂപ (1,01,111) ഇവർ നൽകിയത്. കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി സംഘടിപ്പിക്കുന്ന കോവിഡ് നിധിയുടെ ഭാഗമായി സ്വരൂപിച്ച ഈ തുക ഇന്നലെയാണ് ഹജ്‌ജ് ഹൗസിൽ നടന്ന ചടങ്ങിൽ ചെയർമാൻ സി മുഹമ്മദ് ഫൈസിക്ക്, ജില്ലാ ട്രെയിനർ യു അബ്‌ദുൽ റഊഫും, മാസ്‌റ്റർ ട്രെയിനർ പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണയും ചേർന്ന് കൈമാറിയത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ നിരന്തരം ഇടപെടുന്നവരാണ് ജില്ലയിലെ ഹജ്‌ജ് ട്രെയിനർമാർ. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും പൊലീസ് സേനക്കും മാസ്‌കുകള്‍ വിതരണം ചെയ്യുന്നത് മുതൽ ഭക്ഷണമെത്തിക്കാനും ആശുപത്രി സേവനങ്ങൾക്കും ഉൾപ്പടെയുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മഹാമാരിയുടെ ആരംഭകാലം മുതൽ സജീവമായി രംഗത്തുള്ളവരാണ് ട്രെയിനർമാർ.
പരിപാടിയിൽ ഹജ്‌ജ് കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ ഹാജി, അനസ് ഹാജി, ശിഹാബ് കോട്ട, ഷംസുദ്ദീൻ, സാജിത, കോഡിനേറ്റർ അശ്റഫ് അരയങ്കോട്, ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ നേതാക്കളായ അബ്‌ദുറഹ്‌മാൻ പി, അബ്‌ദുൽ കരീം പി, മംഗലം സൻഫാരി, സിദ്ദീഖ് പുല്ലാര തുടങ്ങിയവർ സംബന്ധിച്ചു.
Most Read: തൃണമൂൽ യൂത്ത് അധ്യക്ഷ സായോനി ഘോഷിനെ അഭിനന്ദിച്ച് മുനവ്വറലി തങ്ങൾ