മലപ്പുറം: കുറച്ച് മാസങ്ങളായി ഒരു വിഭാഗം ആളുകളും അവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാദ്ധ്യമങ്ങളും തന്നെ വേട്ടയാടി കൊണ്ടിരിക്കുകയാണെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. രോഗികളെ തല്ലിക്കൊല്ലണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും വാക്കുകളെ വളച്ചൊടിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. തന്നെ കള്ളനാക്കാന്‍ നോക്കുന്ന രണ്ട് മാനസിക രോഗികളെ കൈകാര്യം ചെയ്യണമെന്നാണ് പറഞ്ഞതെന്നും ഫിറോസ് കുന്നംപറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
‘രോഗികളെ തല്ലി കൊല്ലണം എന്ന് ഞാന്‍ പറഞ്ഞതായി തെറ്റായ വാര്‍ത്ത പ്രചരിക്കുന്നു. ഞാന്‍ ഒരിക്കലും രോഗികളെ അക്രമിക്കണമെന്നോ അവരെ തല്ലണമെന്നോ കൊല്ലണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് ഹക്കീം പഴയന്നൂരിനെ പോലുള്ള ആളുകള്‍ ഏകദേശം രണ്ട് വര്‍ഷത്തോളമായി അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ്. സഹായിച്ചവരെ പോലും അവര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.
കൃത്യമായിട്ട് ചാരിറ്റി ചെയ്‌തിട്ട് പോലും എന്നെ കള്ളനാക്കാന്‍ നോക്കുന്ന ആ രണ്ട് മാനസിക രോഗികളെ നടുറോട്ടിലിട്ട് തല്ലിക്കൊല്ലണം എന്നാണ് പറഞ്ഞത്. പക്ഷെ അതിനെ വളച്ചൊടിച്ച് രോഗികളെ തല്ലികൊല്ലണം എന്ന് പ്രചരിപ്പിച്ചു.’ ഫിറോസ് പറഞ്ഞു. വയനാട്ടില്‍ നിന്നുള്ള കുഞ്ഞിന്റെ രോഗത്തിനായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ഫിറോസ് മറുപടി നൽകി.
‘ആദ്യഘട്ടത്തില്‍ ചാരിറ്റി പ്രവര്‍ത്തനത്തെ കുറിച്ചോ അത് നടപ്പിലാക്കുന്നതിനെ കുറിച്ചോ എനിക്ക് അറിവില്ലായിരുന്നു. തുടക്കത്തില്‍ എന്റെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയിരുന്നത്. പലരും പറഞ്ഞിട്ടാണ് ട്രസ്‌റ്റ് രൂപീകരിച്ചത്. എന്നാല്‍ വിവാദം ഉയര്‍ന്നതോടെ ഞാന്‍ ഒരു ഘട്ടത്തില്‍ ചാരിറ്റി നിര്‍ത്തുകയായിരുന്നു. വയനാട്ടിലെ ഒരു രോഗിയുമായി ബന്ധപ്പെട്ട വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. എനിക്കെതിരെ വളരെ മോശമായിട്ടാണ് പ്രചാരണം നടത്തുന്നത്. ഫിറോസ് കുന്നപറമ്പില്‍ കള്ളനാണെന്നും തട്ടിപ്പുകാരനാണെന്നും നിരന്തരം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ സത്യം മനസിലാക്കേണ്ടതുണ്ട്.
സഞ്‌ജയ് പറയുന്നത് എനിക്ക് 9 ലക്ഷം രൂപ മാത്രമാണ് ഫിറോസ് കുന്നംപറമ്പില്‍ നല്‍കിയത് എന്നാണ്. സഞ്‌ജുവിന്റെ വീഡിയോ ചെയ്യുമ്പോള്‍ 7 ലക്ഷം രൂപ വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആവശ്യത്തില്‍ കൂടുതല്‍ പണം കിട്ടിയാല്‍ ആവശ്യമുള്ളവര്‍ക്ക് കൊടുക്കാന്‍ തയ്യാറാണോയെന്ന ചോദിച്ച് അക്കാര്യത്തില്‍ വ്യക്‌തത വരുത്തിയ ശേഷമാണ് വീഡിയോ ചെയ്‌തത്. വയനാട്ടിലെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയ ശേഷമാണ് വീഡിയോ ചെയ്‌തത്.
കനറാ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി. 21 ലക്ഷം രൂപയാണ് അങ്ങനെ വന്നത്. 21,435,48 രൂപ. ഇതില്‍ നിന്ന് 7 ലക്ഷം രൂപയാണ് സഞ്‌ജുവിന്റെ അക്കൗണ്ടിലേക്ക് മാറ്റി കൊടുത്തത്. അതിന് ശേഷം സഞ്‌ജയുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ കൂടി അയച്ചു. പിന്നീട് 50000 രൂപ കൂടി സഞ്‌ജയുടെ അക്കൗണ്ടിലേക്ക് ഇട്ടു. 124,31,98 രൂപ സഞ്ജയുടെ അക്കൗണ്ടിലേക്ക് ചികിൽസക്ക് വേണ്ടി നല്‍കിയിട്ടുണ്ട്,. ഈ പണം തീര്‍ന്നശേഷം അവര്‍ എന്നെ വീണ്ടും സമീപിച്ചു. എന്നാല്‍ സര്‍ജറി കഴിഞ്ഞോയെന്ന ചോദിച്ചപ്പോള്‍ കഴിഞ്ഞില്ല എന്നായിരുന്നു മറുപടി.
പ്രോട്ടീന്‍ പൗഡര്‍ വാങ്ങാനും കുട്ടിയെ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകാനും പണം ചെലവായെന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നിരുന്നു. ഒരു വീഡിയോ കൂടി ഇട്ടു തരണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ കാണിച്ച കണക്ക് എനിക്ക് ബോധ്യപ്പെട്ടിരുന്നില്ല. അതിനാല്‍ വീഡിയോ ഇടാന്‍ സാധിക്കില്ലെന്ന് പറഞ്ഞു, പകരം കുട്ടിയെ ആശുപത്രിയില്‍ അഡ്‌മിറ്റ് ആക്കാനും ആവശ്യപ്പെട്ടു. ചികിൽസ ചിലവ് വഹിക്കാമെന്ന് പറഞ്ഞാണ് നിര്‍ദേശം നല്‍കിയത്.
സര്‍ജറി കഴിഞ്ഞപ്പോള്‍ ബില്ല് വന്നത് ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ ആയിരുന്നു. അത് അടച്ചു. അവര്‍ എന്നോട് പറഞ്ഞത് നുണയായിരുന്നു. എത്രയോ രോഗികളെ നമ്മള്‍ സഹായിച്ചിട്ടുണ്ട്.’ ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. സമൂഹമാദ്ധ്യങ്ങളിൽ ഉൾപ്പെടെ ഫിറോസ് കുന്നംപറമ്പിലിന് എതിരെ വ്യാപകമായ പ്രചാരണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. നിരന്തരം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഫിറോസ് നേരിട്ട് തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.
Read Also: കെഎഎൽ ഇ-സ്‌കൂട്ടർ നിർമാണം ആരംഭിക്കുന്നു