തിരുവനന്തപുരം: ഇ-ഓട്ടോ നിര്‍മാണത്തിലൂടെ ശ്രദ്ധേയമായ കെഎഎല്‍ (കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്) ഇനി ഇ-സ്‌കൂട്ടറും നിര്‍മിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ലോർഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പുതിയ പദ്ധതി. കെഎഎലിന്‍റെ ഇ-ഒട്ടോ നേപ്പാളില്‍ ഉള്‍പ്പടെ നിരത്തുകള്‍ കീഴടക്കി മുന്നേറുന്ന സാഹചര്യത്തിലാണ് പുതിയ ചുവടുവെപ്പെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഇലക്‌ട്രിക് വാഹന നിര്‍മാണത്തിലൂടെ വലിയ കുതിപ്പാണ് വ്യവസായ വകുപ്പിന് കീഴിലെ കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നടത്തുന്നത്. ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസ മാത്രമാണ് ചിലവ് വരിക എന്നതാണ് ഇ-സ്‌കൂട്ടറിന്റെ വലിയ പ്രത്യേകത. കണ്ണൂര്‍ മട്ടന്നൂര്‍ കീഴല്ലൂര്‍ പഞ്ചായത്തിലെ മിനി വ്യവസായ പാര്‍ക്കിലാണ് സംരംഭം തുടങ്ങുന്നത്. തുടക്കത്തില്‍ മൂന്ന് മോഡലുകളില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കും. 46,000 മുതല്‍ 58,000 രൂപവരെയാകും വില. പുതിയ സംരംഭം തുടങ്ങുന്നതോടെ 71 പേര്‍ക്ക് നേരിട്ടും 50ല്‍ അധികം പേര്‍ക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
പ്രകൃതി സൗഹൃദ സംസ്‌ഥാനം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കേരളത്തിന് കരുത്താകുന്നതാണ് പുതിയ പദ്ധതി. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവില്‍ നിന്നും സാധാരണക്കാര്‍ക്ക് രക്ഷ നേടാനും ഇന്ധന ഉപയോഗം കുറക്കാനും പദ്ധതിയിലൂടെ കഴിയും എന്നതും നേട്ടമാണ്. വൈവിധ്യ വല്‍ക്കരണത്തിലൂടെ നമ്മുടെ പൊതുമേഖലാ വ്യവസായങ്ങള്‍ വലിയ കുതിപ്പിലാണെന്നും ഇപി ജയരാജൻ പറഞ്ഞു.
Read Also: ബിപിസിഎൽ ഉൽഘാടനം പ്രഹസനം, ജനങ്ങളെ വിഡ്ഢികളാക്കുന്നു; കെസി വേണുഗോപാൽ