കൊച്ചി: കേന്ദ്ര സർക്കാർ തന്നെ വിൽപ്പനക്ക് വെച്ച ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിലെ പുതിയ പദ്ധതി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യുന്ന പ്രഹസനത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് കെസി വേണുഗോപാൽ എംപി.
അതിന് കുട പിടിക്കുന്ന സംസ്‌ഥാന സർക്കാരും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുക ആണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. കേരളത്തിലേക്ക് വലിയ പദ്ധതി കൊണ്ടുവരുന്നു എന്ന വിധത്തില്‍ സംസ്‌ഥാനത്തെ തെറ്റിദ്ധരിപ്പിച്ചാണ് കൊച്ചി റിഫൈനറിയോട് ചേര്‍ന്നുള്ള പ്രൊപെലെന്‍ ഡെറിവേറ്റീവ്സ് പെട്രോകെമിക്കല്‍ പദ്ധതി(പിഡിപിപി)ക്ക് വേണ്ടി സ്‌ഥലം ഏറ്റെടുപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മാസത്തിന് ഉള്ളിൽ ബിപിസിഎൽ തന്നെ വിറ്റു തുലക്കാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശമെന്ന് തിരിച്ചറിയുമ്പോഴാണ് ഉൽഘാടന ചടങ്ങ് ചോദ്യം ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഉൽഘാടനവും മോദിയുടെ പ്രഖ്യാപനങ്ങളുമെന്ന് വേണുഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു.
രാജ്യത്തെ സമ്പദ് ഘടനക്ക് സുപ്രധാന സംഭാവന നല്‍കുന്ന മഹാരത്‌ന, നവരത്‌ന, മിനി രത്‌ന കമ്പനികളെ സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്ത ശേഷം ബിപിസിഎല്ലിലെ പുതിയ പദ്ധതി ഉൽഘാടനം ചെയ്യുന്നു.
അത് കേരളത്തിന് സമര്‍പ്പിക്കുന്നു എന്നെല്ലാം കൊട്ടിഘോഷിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ രാജ്യത്തെയും ജനങ്ങളെയും വിഡ്ഢികളാക്കുക ആണെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു.
Read Also: പാലാ നഷ്‌ടപ്പെട്ടതിൽ പ്രതിഷേധവും ദുഃഖവുമുണ്ട്; ടിപി പീതാംബരൻ