കൊച്ചി: മിനി കൂപ്പർ വിവാദത്തിൽ സിഐടിയു നേതാവ് പികെ അനിൽ കുമാറിന്റെ പാർട്ടി അംഗത്വം റദ്ദാക്കേണ്ടിവരുമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പിവി ശ്രീനിജനെ എറണാകുളം സ്‌പോർട്‌സ് കൗൺസിൽ അധ്യക്ഷ സ്‌ഥാനത്തു നിന്നും നീക്കും.
ഗ്രൗണ്ട് പൂട്ടിയിട്ട് കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞു കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതിനാണ് ശ്രീജിനെതിരായ നടപടി. അരക്കോടിയുടെ മിനി കൂപ്പർ കാർ വാങ്ങിയതിന്റെ പേരിൽ വിവാദത്തിലായ സിഐടിയു നേതാവ് പികെ അനിൽ കുമാറിനെ സംഘടനയിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറിയായിരുന്നു പികെ അനിൽ കുമാർ.
പുതിയ കാറുമായി കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോ കഴിഞ്ഞമാസം അനിൽ കുമാർ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തതോടെയാണ് വിവാദമായത്. ഇന്നോവ അടക്കമുള്ള ഉയർന്ന മോഡൽ വാഹനം സ്വന്തമായി ഉള്ളപ്പോഴാണ് പുതിയ കാർ വീട്ടിലെത്തിയത്. 10,000 രൂപയിൽ കൂടുതൽ വിലയുള്ള എന്ത് വാങ്ങിയതും അത് പാർട്ടിയെ അറിയിക്കണമെന്നാണ് സിപിഎം അംഗങ്ങൾക്കുള്ള നിർദ്ദേശം. എന്നാൽ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യോഗസ്‌ഥയായ ഭാര്യയാണ് കാർ വാങ്ങിയതെന്നായിരുന്നു അനിൽ കുമാറിന്റെ വിശദീകരണം.
Most Read: മന്ത്രി സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി