കാസർഗോഡ്: കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് അണങ്കൂരിലാണ് സംഭവം. അണങ്കൂർ ജെപി കോളനി സ്വദേശി ജ്യോതിഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ജ്യോതിഷിനെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്തുള്ള മരക്കൊമ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. മാസങ്ങൾക്ക് മുൻപ് ജ്യോതിഷിനെ ഗുണ്ടാ ലിസ്‌റ്റിൽ ഉൾപ്പെടുത്തി ജില്ലാ പോലീസ് കാപ്പ ചുമത്തിയിരുന്നു. സൈനുൽ ആബിദ് വധക്കേസ് ഉൾപ്പടെ നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ജ്യോതിഷ്.
2008ൽ കാസർഗോഡ് നഗരത്തിൽ നടന്ന മുഹമ്മദ് സിനാൻ വധക്കേസിലും 2011 ജനുവരി ഒമ്പതിന് ബന്ധുവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റിഷാദിനെ കുത്തിക്കൊന്ന കേസിലും ജ്യോതിഷ് പ്രതിയാണ്. 2014ൽ ആണ് എസ്‌ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദ് കൊല്ലപ്പെട്ടത്. ഈ സംഭവുമായി ബന്ധപ്പെട്ട് ജ്യോതിഷിനെതിരെ ഗൂഢാലോചനാ കുറ്റവും നിലവിലുണ്ട്.
Most Read: പ്ളസ് ടു കോഴക്കേസ്; കെഎം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും