തിരുവനന്തപുരം: സര്‍ക്കരിനെതിരായ എന്‍എസ്എസ് നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് മറുപടിയുമായി എന്‍എസ്എസ്. ഒരിക്കലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റ് വിവാദങ്ങളെ കുറിച്ചോ എന്‍എസ്എസ് പ്രതികരിച്ചിട്ടില്ലെന്നും രാഷ്‌ട്രീയമായി ഇപ്പോഴും സമദൂരത്തില്‍ തന്നെയാണെന്ന് എന്‍എസ്എസ് എന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.
എന്‍എസ്എസിനെയോ അതിന്റെ നേതൃത്വത്തെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിൽ ആണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വാര്‍ത്താ കുറിപ്പിലൂടെയാണ് സെക്രട്ടറി ഇക്കാര്യം വ്യക്‌തമാക്കിയത്.
മൂന്ന് കാര്യങ്ങളാണ് ഇപ്പോഴത്തെ സംസ്‌ഥാന സര്‍ക്കാരിനോട് എന്‍എസ്എസ് പ്രധാനമായും ആവശ്യപ്പെട്ടതെന്ന് കുറിപ്പിൽ പറയുന്നു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം, ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം, സാമൂഹ്യ പരിഷ്‌കര്‍ത്താവും സമുദായാചാര്യനുമായ മന്നത്തു പത്‌മനാഭന്റെ ജൻമദിനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്‌ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നിവയാണ് ഈ ആവശ്യങ്ങൾ.
എന്‍എസ്എസ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത് ഈ മൂന്ന് കാര്യങ്ങള്‍ സംബന്ധിച്ചാണെന്നും ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്‌ട്രീയമാണുള്ളത് എന്നും നേതൃത്വം ചോദിക്കുന്നു. ഇതിനെ രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്തി എന്‍എസ്എസിനെ വിമര്‍ശിക്കുന്നവര്‍ തന്നെ അക്കാര്യം വ്യക്‌തമാക്കട്ടെയെന്നും ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
കൂടാതെ ശബരിമലയിലെ യുവതീ പ്രവേശന വിഷയം ഇപ്പോഴും എവിടെ നില്‍ക്കുന്നു എന്ന് ജനങ്ങള്‍ക്കറിയാമെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.
Read Also: സംസ്‌ഥാനത്ത് തുടര്‍ഭരണം വന്നാല്‍ സര്‍വനാശം; ശബരിമല ജനങ്ങള്‍ മറക്കില്ലെന്നും എകെ ആന്റണി