തിരുവനന്തപുരം: ഇടത് തുടര്‍ഭരണം സംസ്‌ഥാനത്ത് വന്നാല്‍ വലിയ ആപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തുടര്‍ഭരണം ഉണ്ടായാല്‍ സംസ്‌ഥാനത്ത് അക്രമത്തിന്റെ തേരോട്ടമുണ്ടാകുമെന്നും പിണറായി സര്‍ക്കാര്‍ സര്‍വ നാശം വിതക്കുമെന്നും ആന്റണി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ ആയിരുന്നു ആന്റണിയുടെ പ്രസ്‌താവന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തിലെ സര്‍ക്കാറിന്റെ നിലപാട് പ്രതിഫലിക്കുമെന്നും ആന്റണി പറഞ്ഞു. ഏപ്രില്‍ ആറിന് വോട്ട് ചെയ്യാന്‍ പോകുന്ന അയ്യപ്പ ഭക്‌തൻമാരും സ്‍ത്രീകളും ശബരിമല സ്‍ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് മറക്കില്ലെന്ന് ആന്റണി പറഞ്ഞു. പിണറായി എത്ര മാറ്റിപറയാന്‍ ശ്രമിച്ചാലും ശബരിമലയില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസികള്‍ മറക്കില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് എകെ ആന്റണി നേരത്തെ വ്യക്‌തമാക്കിയിരുന്നു. സമാധാനപരമായ ജീവിതം ഉറപ്പ് വരുത്താൻ ഭരണമാറ്റം ആവശ്യമാണെന്നും നിലവിൽ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ആന്റണി ചൂണ്ടക്കാട്ടിയിരുന്നു.
Read Also: ശബരിമല തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് എസ് രാമചന്ദ്രൻ പിള്ള