സുൽത്താൻ: കസാഖിസ്‌ഥാനിൽ ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ പൊതു കെട്ടിടങ്ങൾ അടിച്ചു തകർക്കുകയും കത്തിക്കുകയും ചെയ്‌തു. ഇന്ധന വിലവർധനക്ക് എതിരായ പ്രക്ഷോഭം അക്രമാസക്‌തമായതോടെ സർക്കാർ രാജിവെച്ചിരുന്നു. അസ്‌കർ മാമിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രസിഡണ്ട് ഖാസിം ജൊമാർട്ട് തൊകയേവിനാണ് രാജിസമർപ്പിച്ചത്.
അതേസമയം, സർക്കാർ രാജിവെച്ചിട്ടും പ്രക്ഷോഭങ്ങൾക്ക് അയവായിട്ടില്ല. ബുധനാഴ്‌ച പ്രക്ഷോഭകർ പ്രധാനനഗരമായ അൽമാറ്റിയിലെ മേയറുടെ ഓഫിസിന് തീയിട്ടു. അടിയന്തരാവസ്‌ഥ മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. മൊബൈൽ ഇന്റർനെറ്റും മെസേജിങ് ആപ്പുകളും സർക്കാർ നിയന്ത്രിച്ചിട്ടുണ്ട്. 95 പോലീസ് ഉദ്യോഗസ്‌ഥർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു.
എണ്ണസമൃദ്ധമായ കസാഖിസ്‌ഥാനിൽ സമീപകാലങ്ങളിലൊന്നും ഇത്തരം പ്രക്ഷോഭങ്ങളുണ്ടായിട്ടില്ല. പ്രതിഷേധങ്ങൾ വെളിച്ചത്തുവരാതെ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിൽ സർക്കാരും വിജയിച്ചിരുന്നു. എന്നാൽ, പുതുവൽസരത്തിൽ എൽപിജിയുടെ വില ഏകദേശം ഇരട്ടിയായി വർധിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് കാരണം. ഭൂരിഭാഗം ആളുകളും എൽപിജി കാർ ഉപയോഗിക്കുന്ന പടിഞ്ഞാറൻ മേഖലയിലാണ് ആദ്യം പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
Read Also: സുരക്ഷാ വീഴ്‌ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട് നൽകിയേക്കും