അല്‍മാട്ടി: മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്‌ഥാനില്‍ ഇന്ധനവില വര്‍ധനവിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ വിവാദ ഉത്തരവിറക്കി പ്രസിഡണ്ട് കാസിം- ജൊമാര്‍ത് ടൊകയെ. ജനങ്ങള്‍ക്ക് നേരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാൻ സുരക്ഷാ സേനയ്‌ക്ക് അനുമതി നല്‍കിക്കൊണ്ടാണ് പ്രസിഡണ്ട് ഉത്തരവിട്ടത്.
ഡിസംബര്‍ രണ്ടിനായിരുന്നു രാജ്യത്തെ ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ജനുവരി 5 മുതല്‍ 19 വരെ രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മുതല്‍ രാവിലെ 7 വരെ കര്‍ഫ്യൂ നിലവിലുണ്ടാകും.
ജനങ്ങളും പോലീസുകാരുമടക്കം നിരവധി പേരാണ് ഇതുവരെ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടത്. സ്വതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രസിഡണ്ട് ടൊകയെവിന്റെ അഭ്യര്‍ഥനയെ തുടർന്ന് റഷ്യയും കസഖിസ്‌ഥാനിലേക്ക് സൈന്യത്തെ അയച്ചിട്ടുണ്ട്. വ്യാഴാഴ്‌ചയാണ് റഷ്യന്‍ സേന കരാജ്യത്ത് എത്തിയത്.
അതേസമയം റഷ്യന്‍ സേന എത്തിയതിന് ശേഷവും അല്‍മാട്ടിയടക്കമുള്ള നഗരങ്ങളില്‍ പ്രതിഷേധം തുടരുകയും മറ്റിടങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയും ചെയ്‌തതോടെയാണ് പ്രസിഡണ്ട് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
ജനങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് തുടരുകയാണെങ്കില്‍ പ്രക്ഷോഭകര്‍ക്ക് അത് നാശമായിരിക്കുമെന്ന രീതിയില്‍ വെള്ളിയാഴ്‌ച ഒരു ടെലിവിഷന്‍ ചാനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ പ്രസിഡണ്ട് പറഞ്ഞിരുന്നു.
രാജ്യത്ത് നിയമസംവിധാനം നിലവില്‍ വരുത്താനും സമാധാനം പുനഃസ്‌ഥാപിക്കാനും തീവ്രവാദ- വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പ്രക്ഷോഭകാരികള്‍ക്ക് എതിരെ നടപടി എടുക്കുമെന്നായിരുന്നു പ്രസിഡണ്ട് പറഞ്ഞത്.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ഇരട്ടിയായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഇന്ധനവില ലിറ്ററിന് 60 ടെഞ്ചില്‍ (ഇന്ത്യന്‍ രൂപ 10) നിന്ന് 120 ടെഞ്ച് ആയി 2022ല്‍ ഉയര്‍ത്തിയിരുന്നു. ഇന്ധനവില നിര്‍ണയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിന്ന് മാറ്റിയതോടെയായാണ് വില കുത്തനെ ഉയര്‍ന്നത്.
Most Read: വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണം; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി