തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ നിയമനം നേടുന്നതിൽ നിന്ന് ഒഴിവാക്കുവാനുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനം നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഐവൈഎഫ്. പബ്ലിക് സർവീസ് കമ്മീഷനെ വിമർശിച്ചാൽ, അവരുടെ തെറ്റുകൾചൂണ്ടിക്കാണിച്ചാൽ ഉടനെ അത്തരം ഉദ്യോഗാർത്ഥികളെ നിയമനം നേടുന്നതിൽ നിന്ന് തടയുന്ന രീതി ഫാസിസമാണ്. അത് പരിഷ്‌കൃത സമൂഹത്തിൽ നടപ്പിലാക്കാവുന്നതല്ല. നിലപാട് തിരുത്തുവാൻ പി.എസ്.സി തയ്യാറാകുമെന്നാണ് പ്രതീക്ഷെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
“പി.എസ്.സിയുടെ പ്രവർത്തനങ്ങളെപറ്റി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അത് തിരുത്തുവാനും വ്യവസ്ഥാപിതമായ നടപടി സ്വീകരിക്കുവാനും പി.എസ്.സിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് ഉദ്യോഗാർത്ഥികളെ നിയമനങ്ങളിൽ നിന്നും ഒഴിവാക്കുവാനും അയോഗ്യരാക്കുവാനുമുള്ള അധികാരമല്ല. ഭരണഘടനാ സ്ഥാപനവും റിക്രൂട്ടിംഗ് ഏജൻസിയുമായ പി.എസ്.സി ഇല്ലാത്ത അധികാരങ്ങൾ ഉണ്ടെന്ന് ഭാവിച്ച് സ്വയം കോടതി ചമയുന്നത് അംഗീകരിക്കാനാവില്ല”- എഐവൈഎഫ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വസ്തുതാപരമായ പരാതികളും വിമർശനങ്ങളും ഉയർന്നു വന്നാൽ അത് തിരുത്താൻ പി.എസ്.സി തയ്യാറാവുകയാണ് വേണ്ടത്. ഉത്തരവാദിത്തരഹിതമായ കാര്യങ്ങളും അനാവശ്യമായ പിടിവാശിയും ഉദ്യോഗാർത്ഥികളെ ശത്രുക്കളാക്കാനും പൊതു സമൂഹത്തിൽ പി.എസ്.സിയെ കുറിച്ച് അപമതിപ്പ് ഉണ്ടാക്കാനും മാത്രമാണ് സഹായിക്കുകയെന്ന് ഉത്തരവാദപ്പെട്ടവർ ഓർക്കണമെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.