തിരുവനന്തപുരം: സംസ്‌ഥാനത്ത് ശമനമില്ലാതെ കനത്ത മഴ തുടരുന്നു. കെട്ടിടങ്ങൾ തകർന്നും മരം കടപുഴകിയും ഉണ്ടായ അപകടങ്ങൾ വിവിധ ജില്ലകളിൽ റിപ്പോർട് ചെയ്‌തു. നദികളിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്‌ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.
അട്ടപ്പാടി ചുരം റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്‌തംഭിച്ചു. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. പറമ്പിക്കുളം, തുണക്കടവ്, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി അണക്കെട്ടുകൾ തുറന്നു. എറണാകുളത്തും ഇടുക്കിയും കനത്ത മഴയ്‌ക്ക് ശമനമുണ്ട്. മുല്ലപ്പെരിയാറിലെ ജല നിരപ്പ് 128.60 അടിയും. ഇടുക്കി ഡാമിൽ 2389.52 അടിയുമായി.തൃശൂരിൽ ചാലക്കുടിക്ക് പുറമെ ചാവക്കാട്, ഗുരുവായൂർ മേഖലകളിൽ വീടുകളിലും കടകളിലും വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ നിറഞ്ഞൊഴുകിയതിനെ തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം, ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സജ്‌ജമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. വടക്കൻ ജില്ലകളിൽ താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. എൻഡിആർഎഫിന്റെ ആറ് സംഘങ്ങൾ സംസ്‌ഥാനത്ത് എത്തിയിട്ടുണ്ട്. ആർമിയും സജ്‌ജമാണ്. എല്ലാ സ്‌ഥലത്തും ക്യാംപുകൾ ആരംഭിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകളുള്ള സ്‌ഥലങ്ങളിൽ ജനങ്ങളെ മാറ്റി പാർപ്പിക്കും അമിതമായ ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.
Also Read: കോവിഡ് മരണത്തിനുള്ള അപ്പീല്‍; സംശയങ്ങള്‍ക്ക് ‘ദിശ’ ഹെല്‍പ് ലൈനിൽ ബന്ധപ്പെടാം