കണ്ണൂർ: രജിസ്‌ട്രേഡ് കത്ത് മേൽവിലാസക്കാരന് ഏൽപ്പിക്കാതെ പൊട്ടിച്ചു വായിച്ച് ഉള്ളടക്കം ചോർത്തി നൽകിയ പോസ്‌റ്റ്മാനും പോസ്‌റ്റൽ സൂപ്രണ്ടിനും പിഴ. ഒരു ലക്ഷം രൂപ പിഴ അടക്കാനാണ് ഉപഭോക്‌തൃ കോടതി ഉത്തരവിട്ടത്. ചിറക്കൽ പോസ്‌റ്റ് ഓഫിസിലെ പോസ്‌റ്റുമാനായിരുന്ന എം വേണുഗോപാൽ, പോസ്‌റ്റൽ സൂപ്രണ്ട് കെജി ബാലകൃഷ്‌ണൻ എന്നിവർക്കെതിരെയാണ് നടപടി. ഇതോടെ 13 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2008 ജൂൺ 30ന് ആണ് കേസിനാസ്‌പദമായ സംഭവം.
പുതിയപുരയിൽ ഹംസക്ക് ടിവി ശശിധരൻ എന്നയാൾ അയച്ച രജിസ്‌ട്രേഡ് കത്ത് പൊട്ടിച്ചു വായിച്ച് അതിലെ ഉള്ളടക്കം കൈമാറി ആൾ സ്‌ഥലത്തിലെന്ന റിമാർക്‌സ് രേഖപ്പെടുത്തി തിരിച്ചയച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ കത്ത് അയച്ച ടിവി ശശിധരൻ ആണ് ഉപഭോക്‌തൃ കോടതിയിൽ പരാതി നൽകിയത്. കരാറുകാരനായ ഹംസക്കുട്ടി പണം വാങ്ങിയ ശേഷം കൃത്യസമയത്ത് വീട് നിർമാണം പൂർത്തിയാക്കി നൽകിയിരുന്നില്ല. ഇത് ചോദ്യം ചെയ്‌താണ് ഹംസക്ക് ശശിധരൻ കത്ത് എഴുതിയത്. കത്തിലെ വിവരങ്ങൾ പോസ്‌റ്റുമാനായ വേണുഗോപാലൻ ഹംസകുട്ടിക്ക് ചോർത്തി നൽകിയെന്നും, ഹംസക്കുട്ടി വീടും പുരയിടവും മറിച്ച് വിറ്റെന്നും ശശിധരൻ ആരോപിക്കുന്നു.
തുടർന്ന്, ഇയാൾ പോസ്‌റ്റ്മാൻ, പോസ്‌റ്റൽ സൂപ്രണ്ട് എന്നിവരെ പ്രതിചേർത്ത് പരാതി നൽകി. വകുപ്പുതല അന്വേഷണത്തിൽ വേണുഗോപാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചെങ്കിലും മൂന്ന് മാസത്തിന് ശേഷം അതേ പോസ്‌റ്റ് ഓഫിസിൽ നിയമനം നൽകി. ഇതിനെതിരെ ശശിധരൻ ജില്ലാ ഉപഭോക്‌തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, സാങ്കേതിക തടസം ഉന്നയിച്ച് കേസ് തള്ളുകയായിരുന്നു. പിന്നീട് സംസ്‌ഥാന കമ്മീഷനെ സമീപിച്ചു. തുടർന്നാണ് അനുകൂലമായ ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഇരുവരും ഒരുലക്ഷം രൂപ രണ്ടുമാസത്തിനകം നൽകണം.
Most Read: കർഷകർക്കെതിരായ കേസുകൾ റദ്ദാക്കി പഞ്ചാബ് സർക്കാർ; മാലിന്യം കത്തിക്കരുതെന്ന് മുന്നറിയിപ്പ്