ന്യൂഡെല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്റ്റർ അങ്കി ദാസിന്റെ രാജി മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആകരുതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു വ്യക്‌തിയെ മാറ്റി നിറുത്തിയത് കൊണ്ട് മാത്രം വിശ്വാസ്യതയും, സുതാര്യതയും ഉറപ്പു വരുത്തുമെന്ന് കരുതാനാവില്ലെന്നും വിദ്വേഷ, വിഭാഗീയ പ്രചരണങ്ങളും, വ്യാജ വാര്‍ത്തകളും തടയാൻ ഫേസ്ബുക് ശക്‌തമായ നടപടികള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Read more : കോവിഡ് മഹാമാരിയല്ല; പ്രചരിക്കുന്നത് വ്യാജ വീഡിയോ; സത്യാവസ്‌ഥ പുറത്ത്
ഫേസ്ബുക് ഇന്ത്യ ബിജെപിക്ക് അനുകൂലമായി നിലപാട് എടുക്കുന്നുവെന്ന് ടൈം മാഗസിനിലും, വാള്‍ സ്ട്രീറ്റ് ജേര്‍ണലിലും ഒന്നിലധികം ലേഖനങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന ഉടനെത്തന്നെ രാഹുല്‍ഗാന്ധി ഫേസ്ബുക് ഇന്ത്യയുടെ പക്ഷപാതപരമായ നിലപാട് സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി ചൂണ്ടിക്കാണിക്കുകയും ചെയ്‌തു. എന്നാല്‍ ഒരു സ്വകാര്യ സാമൂഹ്യ മാദ്ധ്യമ കമ്പനിയായ ഫേസ്ബുക്കിനെ ന്യായീകരിക്കാനാണ് കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി ഉള്‍പ്പെടെയുള്ള ബി ജെപി നേതാക്കള്‍ ശ്രമിച്ചത്. അത് തന്നെ ഫേസ്ബുക് ഇന്ത്യയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വെളിപ്പെടുത്താന്‍ ധാരാളമായിരുന്നു. ഇപ്പോള്‍ ഫേസ്ബുക് ഇന്ത്യയുടെ തലപ്പത്ത് നടത്തിയ മാറ്റം കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായി മാറരുതെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കെസി വേണുഗോപാല്‍ പറഞ്ഞു.