മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം വ്യാപക വിമർശനവും പരിഹാസവും ഉയർന്നതോടെയാണ് തിരുത്തൽ നടപടി.
ഹോട്ടലുകൾ, കൂൾബാർ, ടർഫ് ഗ്രൗണ്ടുകൾ, പെട്രോൾ പമ്പുകൾ, റിസോർട്ടുകൾ എന്നിവ രാത്രി പത്ത് മണിവരെ തുറന്ന് പ്രവർത്തിക്കാമെന്ന് പോലീസ് അറിയിച്ചു. ഇവയെല്ലാം രാത്രി എട്ടു മണിക്ക് അടക്കണമെന്നായിരുന്നു പോലീസിന്റെ ആദ്യ ഉത്തരവ്. ഡിജെ പാർട്ടികൾ, ക്യാംപ് ഫയർ തുടങ്ങിയവ അനുവദിക്കില്ലെന്നും ബോട്ട് സർവീസ് വൈകിട്ട് അഞ്ചിന് നിർത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
എന്നാൽ, ഉത്തരവിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു. കടകൾ രാത്രി പത്ത് മണിവരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് പോലീസ് ഇൻസ്‌പെക്‌ടറോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതോടെയാണ്, വിവാദ ഉത്തരവ് പിൻവലിക്കാൻ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്. അതേസമയം, ക്രമസമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണ് അരീക്കോട് പോലീസിന്റെ വിശദീകരണം.
Most Read| പുതുവൽസര ആഘോഷം; നിയന്ത്രണം വേണമെന്ന് കർശന നിർദ്ദേശം