തിരുവനന്തപുരം: ദേശീയ വിജ്‌ഞാപനത്തിന് അനുസരിച്ച് പുതുക്കിയ വാഹനങ്ങളുടെ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നാളെ മുതൽ പ്രാബല്യമാകുന്ന തരത്തിൽ ഇന്നാണ് വിജ്‌ഞാപനമിറക്കിയത്. ജൂൺ 14ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ജൂലൈ ഒന്ന് മുതൽ വേഗപരിധി പുതുക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ചാണ് ഇന്ന് വിജ്‌ഞാപനമിറക്കിയത്.
ഇരുചക്ര വാഹനങ്ങളുടെ വേഗത്തിലടക്കം വലിയ വ്യത്യാസമാണ് വരുത്തിയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60ഉം ആയിരിക്കും നാളെ മുതൽ വേഗപരിധി. മുച്ചക്ര വാഹനങ്ങൾക്കും സ്‌കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും. സംസ്‌ഥാനത്ത് 2014ൽ നിശ്‌ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.
പുതുക്കിയ വേഗപരിധിയും, നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേർക്കുന്നു. ആറുവരി ദേശീയപാതയിൽ 110 കിലോമീറ്റർ, നാലുവരിൽ ദേശീയപാതയിൽ 100 (90), മറ്റു ദേശീയപാത, എംസി റോഡ്, നാലുവരി സംസ്‌ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റു സംസ്‌ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70(70), നഗര റോഡുകളിൽ 50(50) എന്നിങ്ങനെയാണ് ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയമായ വേഗപരിധി.
ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ്- മീഡിയം ഹെവി മോട്ടോർയാത്ര വാഹനങ്ങൾക്ക് ആറുവരി ദേശീയപാതയിൽ 95 കിലോമീറ്റർ, നാലുവരി ദേശീയപാതയിൽ 90 (70), മറ്റു ദേശീയപാത, എംസി റോഡ്, നാലുവരി സംസ്‌ഥാന പാത എന്നിവയിൽ 85(65), മറ്റു സംസ്‌ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80(65), മറ്റു റോഡുകളിൽ 70(60), നഗര റോഡുകളിൽ 50(50) എന്നിങ്ങനെയാണ് അനുവദനീയമായ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറുവരി , നാലുവരി ദേശീയപാതകളിൽ 80(70) കിലോമീറ്ററും മറ്റു ദേശീയപാതകളിലും നാലുവരി സംസ്‌ഥാന പാതകളിലും 70(65) കിലോമീറ്ററും മറ്റു സംസ്‌ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65(60) മറ്റു റോഡുകളിൽ 60(60) കിലോമീറ്ററും നഗരറോഡുകളിൽ 50(50) കിലോമീറ്ററായും നിജപ്പെടുത്തി.
Most Read: ‘ഓപ്പറേഷൻ തിയേറ്ററിലെ കാര്യങ്ങൾ സാങ്കേതിക വിഷയം’; രാഷ്‌ട്രീയ തീരുമാനമല്ലെന്ന് ആരോഗ്യമന്ത്രി