കണ്ണൂർ: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെയെന്ന് മുതിർന്ന സിപിഎം നേതാവ് എംവി ജയരാജൻ. പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തറിന്റെ അഭിപ്രായം തികച്ചും ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തിന്റെ പേരിൽ ജാവേദിന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന മഹാരാഷ്‌ട്രയിലെ ബിജെപി എംഎൽഎയുടെ പ്രഖ്യാപനം രാജ്യത്താകെ ബീഫ് നിരോധിക്കുമെന്ന പ്രഖ്യാപനം പോലെ കേവലം മോഹം മാത്രമാണ്.
പുതിയകാലത്ത് സിനിമ കാണാൻ തിയേറ്ററിൽ പോകേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ആർഎസ്എസ് നേതാവ് ഹെഡ്ഗെവാറിനെ കുറിച്ച് എംബിബിഎസ് വിദ്യാർഥികളെ പഠിപ്പിക്കാൻ സിലബസിൽ ഉൾപ്പെടുത്താനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനം കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ പുറത്തു വിട്ടു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്‌ത്ര ശിൽപികളായ ആർഎസ്എസ് നേതാക്കളെ കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല, മൂല്യ തകർച്ചയാണ് സൂചിപ്പിക്കുന്നത്.
ഇത്തരമൊരു വർഗീയ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരെ താലിബാൻ തീവ്രവാദികളെ പോലെയാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ് ? താലിബാൻ നടപ്പാക്കി വരുന്നത് ജനാധിപത്യവും സ്വാതന്ത്ര്യവും ഒന്നുമല്ല. തനി ഫാസിസ്‌റ്റ് ശൈലിയാണ്. ആ ശൈലി രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നവരാണ് സംഘ പരിവാറുകാർ. അത് കൊണ്ട് തന്നെ ജാവേദിന്റെ അഭിപ്രായം തികച്ചും ശരിയാണ്. എംവി ജയരാജൻ ചൂണ്ടിക്കാട്ടി.
Read Also: കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ ആരോപണവുമായി കെടി ജലീൽ