ന്യൂഡെൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ(ആർഎസ്എസ്) ഇനിമുതൽ ‘സംഘപരിവാർ’ എന്ന് വിളിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു കുടുംബം എന്നതിൽ സ്‍ത്രീകളും പ്രായമായവരും ഉണ്ടാകുമെന്നും അവർക്കിടയിൽ പരസ്‌പര സ്‌നേഹവും ബഹുമാനവും കാണാനാകുമെന്നും പറഞ്ഞ രാഹുൽ ഗാന്ധി ആർഎസ്എസ് അത്തരമൊരു പരിവാർ(കുടുംബം) അല്ലെന്നും അതിനാൽ ‘സംഘപരിവാർ’ എന്ന് വിളിക്കാൻ സാധിക്കില്ലെന്നും പറഞ്ഞു.
‘ആർഎസ്‌എസിനെയും അതിന്റെ ഓർഗനൈസേഷനുകളെയും ‘സംഘപരിവാർ’ എന്ന് വിളിക്കണമെന്ന് ഞാൻ കരുതുന്നില്ല. ഒരു കുടുംബത്തിൽ സ്‍ത്രീകളും പ്രായമായവരും ഉണ്ട്. അവർക്കിടയിൽ അനുകമ്പയും സ്‌നേഹവും ബഹുമാനവും ഉണ്ടാകും. എന്നാൽ ആർഎസ്‌എസ് അത്തരമൊരു ‘കുടുംബ’മല്ല. ഇനിമുതൽ ആർഎസ്‌എസിനെ ‘സംഘപരിവാർ’ എന്ന് വിളിക്കില്ല,’ ഗാന്ധി ട്വീറ്റ് ചെയ്‌തു.
मेरा मानना है कि RSS व सम्बंधित संगठन को संघ परिवार कहना सही नहीं- परिवार में महिलाएँ होती हैं, बुजुर्गों के लिए सम्मान होता, करुणा और स्नेह की भावना होती है- जो RSS में नहीं है।
अब RSS को संघ परिवार नहीं कहूँगा!
— Rahul Gandhi (@RahulGandhi) March 25, 2021
ഉത്തർപ്രദേശിൽ വെച്ച് കേരളത്തിൽ നിന്നുള്ള കന്യാസ്‍ത്രീകൾ ആക്രമിക്കപ്പെട്ട പശ്‌ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം. കന്യാസ്‍ത്രീകളെ ആക്രമിച്ച സംഭവത്തിൽ രാഹുൽ ആർഎസ്എസിനെ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിക്കാൻ സംഘപരിവാർ നടത്തിയ ശ്രമമാണിതെന്നും അത്തരം വിഭജന ശക്‌തികളെ പരാജയപ്പെടുത്താൻ ഇന്ത്യൻ ജനത ആത്‌മപരിശോധന നടത്തുകയും അവർക്കെതിരെ ശബ്‌ദമുയർത്തുകയും ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം ബുധനാഴ്‌ച ട്വീറ്റ് ചെയ്‌തിരുന്നു.
ഒഡിഷയില്‍ നിന്നുള്ള രണ്ട് വിദ്യാർഥികളെ വീട്ടിലേക്ക് എത്തിക്കാൻ മാര്‍ച്ച് 19ന് ഡെല്‍ഹിയില്‍ നിന്നും യാത്ര തിരിച്ച കന്യാസ്‍ത്രീകൾക്കെതിരെ ആണ് ആക്രമണം നടന്നത്. ജാന്‍സി എത്താറായപ്പോള്‍ ട്രെയിനിൽ വച്ച് ചിലര്‍ ഇവരുടെ അടുത്തെത്തി പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങുകയായിരുന്നു. ട്രെയിനില്‍ കന്യാസ്‍ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് റെയില്‍വേ സൂപ്രണ്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു
Read Also: പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യം; ഡെൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതി പിടിയിൽ