മക്ക: ഉംറ തീർഥാടനത്തിന്റെ രണ്ടാം ഘട്ടം ഞായറാഴ്‌ച തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്‌ച നീണ്ടു നിൽക്കുന്ന തീർഥാടനത്തിന്റെ ഈ ഘട്ടത്തിൽ കൂടുതൽ തീർഥാടകരെ അനുവദിക്കും. നേരത്തെ 6,000 തീർഥാടകർക്ക് ആയിരുന്നു അനുമതി ഉണ്ടായിരുന്നത്. ഇത് 15,000 ആയാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്. കൂടാതെ ഹറം പള്ളിയിൽ നമസ്‌കരിക്കാൻ 40,000 വിശ്വാസികൾക്ക് ഈ ഘട്ടത്തിൽ അനുമതി നൽകും.
ഇതിനായി മന്ത്രാലയം പുറത്തിറക്കിയ ‘ഇഅതമർനാ’ ആപ്ളിക്കേഷനിൽ മൂന്ന് പുതിയ ഫീച്ചറുകൾ കൂടി ചേർത്തു. ഇതു പ്രകാരം ഉംറക്കുള്ള പൊതു പെർമിറ്റിന് പുറമെ ഹറം പള്ളിക്കകത്തെ നിസ്‍കാരം, മദീന പള്ളിയിൽ പ്രത്യേകം അടയാളപ്പെടുത്തിയ റൗദ ശരീഫിലേക്കുള്ള പ്രവേശം, പ്രവാചകരുടെ ഖബറിടത്തിൽ സലാം പറയൽ എന്നിവക്ക് വെവ്വേറെ അനുമതി എടുക്കേണ്ടി വരും.
ആറുലക്ഷത്തോളം പേർ നമസ്‌കരിക്കാൻ ഹറമിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ്, ഉംറ ദേശീയ സമിതി അംഗം ഹാനി അലി അൽഉമൈരി പറഞ്ഞു. രണ്ടാം ഘട്ടം കൃത്യമായി വിലയിരുത്തിയ ശേഷം മറ്റു രാജ്യങ്ങളിലെ രോഗ വ്യാപന തോത് കൂടി കണക്കിലെടുത്തായിരിക്കും നവംബർ ഒന്ന് മുതൽ സൗദിക്ക് പുറത്തുള്ള തീർഥാടകരെ ഉംറക്ക് അനുവദിക്കുക എന്ന് അധികൃതർ വ്യക്‌തമാക്കി.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച ഉംറ തീർഥാടനം ഒക്‌ടോബർ നാലിനാണ് പുനരാരംഭിച്ചത്. ആദ്യ ഘട്ടത്തിനാണ് അന്ന് തുടക്കം കുറിച്ചത്.