തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ കൈമാറുന്നത്. ഇത്തവണ 48 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും, കപ്പേളയിലെ പ്രകടനത്തിലൂടെ അന്ന ബെന്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച സിനിമ.ഡിസംബര്‍ ഒൻപത് മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ പോസ്‌റ്റര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നാളെ ചടങ്ങിൽ പ്രകാശനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുക.
ശശി തരൂര്‍ എംപി, അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി, രചനാവിഭാഗം ജൂറി ചെയര്‍മാന്‍ പികെ രാജശേഖരന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, കെഎസ്‌എഫ്‌ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും.
പുരസ്‌കാര വിതരണത്തിന് ശേഷം 2020ലെ മികച്ച സംഗീത സംവിധായകനും പശ്‌ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്‌കാരം ലഭിച്ച എം ജയചന്ദ്രന്‍ നയിക്കുന്ന ‘പ്രിയഗീതം’ എന്ന സംഗീത പരിപാടി വേദിയിൽ അരങ്ങേറും. മധു ബാലകൃഷ്‌ണന്‍, സുദീപ് കുമാര്‍, വിധു പ്രതാപ്, ഷഹബാസ് അമന്‍, സിതാര കൃഷ്‌ണകുമാര്‍, മഞ്‌ജരി, മൃദുല വാര്യര്‍, രാജലക്ഷ്‌മി, നിത്യ മാമ്മന്‍, പ്രീത, അപര്‍ണ രാജീവ്, ശ്രീരാം ഗോപാലന്‍, രവിശങ്കര്‍, അര്‍ജുന്‍ കൃഷ്‌ണ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും.
Read Also: ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണ ഡെർബി; ബ്ളാസ്‌റ്റേഴ്‌സും ബെംഗളൂരുവും നേർക്കുനേർ