തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നികുതി പിരിവ് സമ്പൂർണമായി പരാജയപ്പെട്ടു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 70,000 കോടിയുടെ നികുതി നഷ്‌ടം ഉണ്ടായി. തിരുവനന്തപുരത്ത് ധവളപത്രം പുറത്തിറക്കിയ ശേഷം സംസാരിക്കുക ആയിരുന്നു സതീശൻ. സംസ്‌ഥാനം അതിഗുരുതര പ്രതിസന്ധിയിലെന്ന് കാട്ടിയാണ് യുഡിഎഫ് ധവളപത്രം പുറത്തിറക്കിയത്.
ഫെബ്രുവരി മൂന്നിന് സംസ്‌ഥാന ബജറ്റ് അവതരിപ്പിക്കാൻ ഇരിക്കേയാണ് പ്രതിപക്ഷം ധവളപത്രം പുറത്തിറക്കിയത്. മോശം നികുതി പിരിവും ധൂർത്തും അഴിമതിയും വിലക്കയറ്റവും സാമ്പത്തികമായി കേരളത്തെ തകർത്തുവെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ സംസ്‌ഥാനത്തിന്റെ കടം ഭാവിയിൽ നാല് ലക്ഷം കോടിയിൽ എത്തുമെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു.
യുഡിഎഫ് ഉപസമിതിയാണ് സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിരൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്‌ഥാനം കടന്നുപോകുന്നതെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാനത്തിന്റെ കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള അനുപാതം 39.1 ശതമാനമാണ്. റിസർവ് ബാങ്ക് പ്രവചിച്ചതിനേക്കാൾ കൂടുതലാണിതെന്നും ധവളപത്രം പറയുന്നുണ്ട്.
രാജ്യത്തെ വലിയ സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു താരതമ്യേന ചെറിയ സംസ്‌ഥാനമായ കേരളത്തിൽ കടവും ആഭ്യന്തര ഉൽപ്പാദനവും തമ്മിലുള്ള ഈ അനുപാതം അപകടകരമായ സ്‌ഥിതിയിൽ ആണെന്നും പത്രത്തിലുണ്ട്. 3,419 കോടി മാത്രം പക്കലുള്ള കിഫ്‌ബി എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കുമെന്നും ധവളപത്രത്തിൽ ചോദിക്കുന്നു. സാധാരണക്കാരെ മറന്നുള്ള പ്രവർത്തനമാണ് സർക്കാരിന്റേതെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു.
അതേസമയം, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്‌ഥയിലാണ് കേരളം ഇപ്പോൾ എത്തിയിരിക്കുന്നതെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞത്. മന്ത്രി പറഞ്ഞ കണക്ക് അനുസരിച്ചു 40,000 കോടിയോളം രൂപയുടെ വരുമാന കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്. ഈ വർഷത്തെ ബജറ്റ് എസ്‌റ്റിമേറ്റ് പ്രകാരം 1,73,000 കോടി രൂപയാണ് സർക്കാർ വിവിധ മേഖലകളിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം. ഇതിൽ 40,000 കോടി രൂപ കിട്ടാതിരിക്കുക എന്നാൽ, പ്രതീക്ഷിച്ച വരുമാനത്തിൽ ഏതാണ്ട് കാൽപങ്കു നഷ്‌ടപ്പെടുക എന്നാണ്.
Most Read: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’; ഫെബ്രുവരി ഒന്ന് മുതൽ പരിശോധനകൾ ശക്‌തമാക്കും