കോഴിക്കോട്: മലബാറിലെ മലയോര മേഖലയുടെ മുഖം മാറ്റാൻ ഒരുങ്ങുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സർവേ നടപടികൾ വെള്ളിയാഴ്ച ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസം 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ റിപ്പോർട്ട് തയ്യാറാക്കാൻ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ നിന്നുള്ളവരാണ് പരിശോധനക്കെത്തുന്നത്. 12 പേരടങ്ങുന്ന സംഘം സർവേ, സ്ഥലപരിശോധന, ട്രാഫിക് സ്റ്റഡി എന്നിവ നടത്തും.
Also Read: ഗ്രാമീണ ടൂറിസം വികസനത്തിന് ധനസഹായം; കേരളത്തിനും ബിഹാറിനും
പൂനെയിൽ നിന്നാണ് കെ.ആർ.സി.എൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ(പ്രൊജക്റ്റ്) കേണൽ രവിശങ്കർ ഖോഡ്കെയുടെ നേതൃത്വത്തിൽ ഉള്ള എഞ്ചിനീയറിങ് സംഘമെത്തുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിൽ സ്വർഗംകുന്ന് മുതൽ വയനാട്ടിലെ കള്ളാടി വരെയുള്ള 6.8 കിലോമീറ്റർ ദൂരമാണ് രണ്ടുവരി പാതയിൽ തുരങ്കം നിർമ്മിക്കുന്നത്. 658 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കിയാൽ ഇന്ത്യയിലെ ഏറ്റവും നീളമുള്ള മൂന്നാമത്തെ തുരങ്കപാതയും കേരളത്തിലെ നീളമുള്ളതും ആനക്കാംപൊയിൽ-കള്ളാടി പാതയായിരിക്കും.