വയനാട്: കുറുക്കൻമൂല പ്രദേശത്തെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി വീണ്ടും കടുവയുടെ ആക്രമണം. കുറുക്കൻമൂലയിൽ ഇന്നലെ രാത്രിയും കടുവ ഇറങ്ങി. ഒരു ആടിനെ കൊണ്ടുപോവുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതോടെ കാടുവയുടെ ആക്രമണത്തിൽ ഇരയായ വളർത്തു മൃഗങ്ങളുടെ എണ്ണം പതിനാലായി. കടുവയെ പിടികൂടാനായി കഴിഞ്ഞ ദിവസം പ്രദേശത്ത് അഞ്ച് കൂടുകൾ കൂടി സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൊന്നും കുടുങ്ങാതെയാണ് കടുവ വീണ്ടും ജനവാസ കേന്ദ്രത്തിലെത്തിയത്.
പ്രദേശത്ത് കടുവ ഇറങ്ങി ഭീതിയിലാക്കിയിട്ട് രണ്ടാഴ്‌ച പിന്നിട്ടിട്ടും പിടികൂടാൻ വനംവകുപ്പിന് സാധിച്ചിട്ടില്ല. ഇതിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കൂടിന് പുറമെ കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘവും നൂറോളം വനപാലകരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ, കടുവയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ പത്ത് ദിവസത്തിലധികമായി നാട്ടുകാർ ഇതിനെതിരെ പ്രക്ഷോഭത്തിലാണ്. ഇന്നലെ രാത്രിയും ജനങ്ങളുടെ പ്രതിഷേധം തുടർന്നിരുന്നു.
പയ്യമ്പള്ളി, കുറുക്കൻമൂല, ചേറൂർ പ്രദേശങ്ങളെയാണ് കടുവ ആഴ്‌ചയോളമായി ഭീതിയിലാക്കിയത്. പലയിടത്ത് നിന്നും ലഭിച്ച കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചതിൽ ഒരേ കടുവ തന്നെയാണ് പ്രദേശത്ത് ഭീതി വിതയ്‌ക്കുന്നതെന്നാണ് വനപാലകരുടെ അനുമാനം. അതേസമയം, ക്യാമറയിൽ കടുവയുടെ ദൃശ്യം പതിയാത്തതും കടുവയെ കുരുക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. കടുവാ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ ചേറൂർ, കുറുവ, കാടൻകൊല്ലി, കുറുക്കൻമൂല പ്രദേശങ്ങളിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Most Read: ഒമൈക്രോൺ; എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം