മഞ്ചേശ്വരം: മരിച്ചയാളുടെ മൃതദേഹവുമായി തീവണ്ടി ഓടിയത് 14 കിലോമീറ്റർ. ഹൊസങ്കടിയിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഹൊസങ്കടയിലെ അടച്ചിട്ട ലെവൽക്രോസിലൂടെ പാളം മുറിച്ചു കടക്കുന്നതിനിടെ ഹൊസങ്കടി കജയിലെ മൊയ്‌തീൻകുട്ടിയെയാണ് (70) മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്‌പ്രസ് ഇടിച്ചു തെറിപ്പിച്ചത്.
ഇതോടെ ഇയാൾ തീവണ്ടിയുടെ എൻജിന് മുന്നിലെ കൊളുത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു. കൊളുത്തിൽ കുടുങ്ങി കിടക്കുന്ന മൃതദേഹം ഹൊസങ്കടിയിലെ ഗേറ്റ്മാൻ കണ്ടിരുന്നു. ഇയാൾ തൊട്ടടുത്ത ഉപ്പള ഗേറ്റിലും മുട്ടം ഗേറ്റിലും വിവരം അറിയിച്ചിരുന്നു. തുടർന്ന്, അടുത്തുള്ള കുമ്പള സ്‌റ്റേഷനിൽ എത്തുന്നതിനിടയിലാണ് എൻജിന് മുകളിൽ മൃതദേഹം കുടുങ്ങി കിടക്കുന്ന വിവരം ലോക്കോ പൈലറ്റ് അറിയുന്നത്. അതുവരെ 14 കിലോമീറ്റർ ദൂരമാണ് മൃതദേഹവുമായി തീവണ്ടി ഓടിയത്.
മൊയ്‌തീൻകുട്ടി അവിവാഹിതനാണ്. സഹോദരനൊപ്പം ഹൊസങ്കടിയിലെ കജയിലാണ് താമസം. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയ്‌ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുമ്പള എസ്‌ഐ വികെ അനീഷിന്റെ നേതൃത്വത്തിലാണ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയത്.
Read Also: പെരിയ കേസ്; ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്ത വാഹനം കാണാതായി