അബുദാബി: ഐക്യ രാഷ്‌ട്രസഭയുടെ(യുഎൻ) നേതൃത്വത്തിൽ സിറിയയുടെ പുനർ നിർമാണത്തിനായി നടക്കുന്ന സഹായധന പദ്ധതിക്ക് മികച്ച പ്രതികരണം. യുഎഇ ഉൾപ്പടെ എല്ലാ ഗൾഫ് രാജ്യങ്ങളും യുദ്ധം തച്ചുതകർത്ത സിറിയക്കായുള്ള സഹായധന പദ്ധതിക്ക് പൂർണ പിന്തുണയറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം പരമാവധി തുക സമാഹരിച്ച് സിറിയൻ വികസനത്തിന് സാധ്യമായ പദ്ധതികൾ ആവിഷ്‌കരിക്കാനാണ് യുഎൻ ലക്ഷ്യമിടുന്നത്.
ബ്രസൽസിൽ വെച്ചാണ് യുഎന്നിന്റെയും യൂറോപ്യൻ യൂണിയന്റെയും സംയുക്‌ത ആഭിമുഖ്യത്തില്‍ സിറിയൻ സഹായ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മേളനം നടന്നത്. സമ്മേളനത്തില്‍ സിറിയയുടെ കണ്ണീരൊപ്പാൻ 30 ദശലക്ഷം ദിർഹം നൽകുമെന്ന് യുഎഇ അറിയിച്ചു. ഖത്തർ ഉൾപ്പടെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളും സിറിയൻ ഫണ്ടിലേക്ക് സംഭാവന നൽകുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്.
ആഭ്യന്തര യുദ്ധം വ്യാപകമായതോടെ സിറിയയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ബഷറുല്‍ അസദിനെ പുറന്തള്ളാതെ സിറിയയുമായി സഹകരിക്കേണ്ടതില്ല എന്നായിരുന്നു ജിസിസി രാജ്യങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, മാറിയ സാഹചര്യത്തിൽ സിറിയൻ ജനത നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ ചേർന്നു നിൽക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് ജിസിസി നേതൃത്വം.
Read Also: ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി ഇന്ന് വാദം കേൾക്കും