കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇന്നലെ ഹരജി പരിഗണിച്ച കോടതി വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അഭിഭാഷകരുടെ സൗകര്യാർഥമാണ് നടപടി.
അതേസമയം, കേസിൽ സംസ്‌ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിന് എതിരെ ഇഡി പുതിയ റിപ്പോർട് ഫയൽ ചെയ്‌തു. ക്രൈംബ്രാഞ്ച് കേസിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ട് എന്നാണ് ഇഡി ആരോപിക്കുന്നത്.
അന്വേഷണം തടസപ്പെടുത്തുന്നതിനും ഉന്നതരിലേക്ക് ഏജൻസി എത്താതിരിക്കുന്നതിനും വേണ്ടിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സ്വപ്‌നയെ സമ്മർദ്ദം ചെലുത്തുന്ന സംഭാഷണം കേട്ടത് ഓഗസ്‌റ്റ് 12നാണ് എന്നാണ് വനിതാ പോലീസുകാരുടെ മൊഴി. എന്നാൽ അന്ന് വനിതാ പോലീസുകാർ അവിടെ ഇല്ലായിരുന്നുവെന്നും ഇഡി പറയുന്നു.
അതേസമയം ഹരജിയുടെ പേരിൽ സംസ്‌ഥാന നേതാക്കൾക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇഡി പുറത്ത് വിടുന്നത് രഹസ്യ അജണ്ടയുടെ ഭാഗമാണെന്നാണ് സർക്കാർ നിലപാട്. ഇഡിക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വഷണം പൂർത്തിയാക്കിയതിന് ശേഷമാണ്. സ്വപ്‌ന സുരേഷിന്റെ ശബ്‌ദരേഖ പുറത്ത് വന്നതിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡി ആണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
Also Read: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി