പാലക്കാട്: ബന്ധുവീട്ടിൽ കയറി വീട്ടമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ചു നിറയൊഴിച്ച പ്രതി ആശുപത്രിയിൽ ചികിൽസ തേടി. വീട്ടമ്മയും മക്കളും തിരിച്ച് ആക്രമിച്ചെന്നു കാണിച്ചാണു പ്രതി വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുന്നത്. ആറ്റുപതി സ്വദേശി ബോസ്‌കോയാണ് ബന്ധുവീട്ടിൽ കയറി എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ചത്.
അട്ടപ്പള്ളത്ത് അന്തോണിയമ്മാൾക്കു നേരെ എയർഗൺ ഉപയോഗിച്ചു വെടിവെക്കുന്നത് തടയാൻ മക്കൾ തള്ളിയിട്ടപ്പോഴുണ്ടായ പരിക്കാണെന്ന് പോലീസ് പറയുന്നു. പ്രതി പോലീസ് നിരീക്ഷണത്തിലാണെന്നും ചികിൽസ പൂർത്തിയായാൽ ഉടൻ അറസ്‌റ്റ് രേഖപ്പെടുത്തുമെന്നും കേസ് അന്വേഷിക്കുന്ന ഇൻസ്‌പെക്‌ടർ ടിആർ ജീജോ അറിയിച്ചു.
അതേസമയം, അന്തോണിയമ്മാളും മക്കളും ആക്രമിച്ചെന്ന പ്രതിയുടെ പരാതിയിലും അന്വേഷണം നടത്തും. ഇയാൾ അന്തോണിയമ്മാളെ ലക്ഷ്യമാക്കി വെടിവച്ചിട്ടില്ലെന്നാണു പോലീസിന്റെ നിഗമനം. അതിനാൽ നിലവിൽ വധശ്രമത്തിനു കേസെടുത്തിട്ടില്ലെന്നും ആയുധ നിരോധന നിയമ പ്രകാരം മാത്രമാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നും പോലീസ് വ്യക്‌തമാക്കി.
ബോസ്‌കോയുടെ വിവാഹം ബന്ധുക്കൾ കൂടിയായ അന്തോണിയമ്മാളും മക്കളും ഇടപെട്ടു മുടക്കിയെന്ന് ആരോപിച്ചാണ് ഇയാൾ എയർഗണ്ണുമായി വീട്ടിലേക്കു പോയി നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു.
Malabar News: കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ല; ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം