കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഉമ്മുകുൽസുവിനെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് യുവതിയെ കണ്ടെത്തിയത്. ഉമ്മുകുൽസുവിനെ ജില്ലയിലെ വനിതാ സെല്ലിലേക്ക് മാറ്റി. കൗൺസലിങ് ഉൾപ്പടെ നടത്തി തുടർ നടപടികളിലേക്ക് കടക്കാനാണ് അധികൃതരുടെ തീരുമാനം. ഇന്ന് രാവിലെ മുതലാണ് അന്തേവാസികളായ ഉമ്മുകുൽസു, ഷംസുദ്ധീൻ എന്നിവരെ കാണാതായത്.
ഷംസുദ്ധീനായി തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇരുവരെയും അടുത്തിടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അതേസമയം, സുരക്ഷാ ജീവനക്കാരുടെ വീഴ്‌ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും സമാന സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്‌ട്ര സ്വദേശിയായ യുവതി കൊല്ലപ്പെട്ടിരുന്നു.
അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. ഇതേ വാർഡിലുള്ള അന്തേവാസിയായ യുവതിയാണ് ഇന്ന് ഭിത്തി തുരന്ന് പുറത്ത് ചാടിയത്. എന്നാൽ, കൊലപാതകവുമായി സംഭവത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, അന്തേവാസിയുടെ കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. സുരക്ഷാ വീഴ്‌ച സംഭവിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. നിലവിൽ 469 അന്തേവാസികളുള്ള കുതിരവട്ടത്ത് നാല് സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്.
Most Read: വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി; 15 ലക്ഷം കെട്ടിവെക്കണം