തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ അധികകാലം വീട്ടില്‍ ഉറങ്ങില്ലെന്ന സംസ്‌ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്‌ണന്റെ ഭീഷണിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭീഷണികൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും അന്നെല്ലാം വീട്ടിൽ തന്നെ കിടന്നുറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇത്തരം ഭീഷണികള്‍ എന്റെയടുത്ത് ചിലവാകുമോ ഇല്ലയോ എന്നതല്ല കാര്യം. കേരളത്തിന്റെ മുഖ്യമന്ത്രിയ്‌ക്ക് നേരെയുള്ള ഭീഷണിയായിട്ടാണ് അത് വരുന്നത്. അതിനെ ഗൗരവത്തോടെ കാണണം. ഒരു കേസന്വേഷണം നടക്കുന്നു, അതിൽ തെറ്റായ രീതിയില്‍ ഞാന്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് ആ പറഞ്ഞതിന്റെ അർഥം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ എന്തെങ്കിലും തെറ്റായി സംഭവിച്ചു എന്നല്ല. ക്രമത്തില്‍ നടക്കുന്ന അന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണം, അല്ലെങ്കില്‍ തനിക്ക് വരാന്‍ പോകുന്നത് ഇതാണ് എന്നാണ് ഭീഷണി. മക്കളെ ജയിലില്‍ പോയി കാണേണ്ടിവരും എന്നത് കൊണ്ട് നല്‍കുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്,”- മുഖ്യമന്ത്രി പറഞ്ഞു.
എഎൻ രാധാകൃഷ്‌ണന്റെ ആളുകള്‍ വളരെക്കാലം മുന്‍പ് തന്നെ ഇത്തരം ഭീഷണികള്‍ എന്റെ നേരെ ഉയര്‍ത്തിയതാണ്. അത് ജയിലില്‍ കിടക്കലല്ല. അതിനപ്പുറമുള്ളത്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോർക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള ഭീഷണികള്‍ കടന്നുവന്നയാളാണ് ഞാൻ. നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാണെന്ന് വിചാരിക്കരുത്. അത് ശരിയായ നിലപാടല്ല; മുഖ്യമന്ത്രി പറഞ്ഞു.
മറ്റുള്ളവരുടെ കാര്യത്തില്‍ എന്തുവേണമെന്ന് ഞാനങ്ങ് തീരുമാനിക്കും അങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കില്‍ അതൊന്നും നടപ്പാകില്ല എന്നത് നമ്മുടെ നാട് തെളിയിച്ചില്ലേ? എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ?; മുഖ്യമന്ത്രി ചോദിച്ചു.
ബിജെപി സംസ്‌ഥാന അധ്യക്ഷനെയും നേതാക്കളെയും സര്‍ക്കാര്‍ വേട്ടയാടുന്നു എന്നാരോപിച്ച് നടത്തിയ പ്രതിഷേധ സത്യഗ്രഹത്തില്‍ സംസാരിക്കവെയാണ് എഎന്‍ രാധാകൃഷ്‌ണൻ മുഖ്യമന്ത്രിക്ക് നേരെ ഭീഷണി ഉയർത്തിയത്. കെ സുരേന്ദ്രനെ ഇനിയും വേട്ടയാടിയാൽ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ ഉറങ്ങില്ലെന്നും മക്കളെ കാണാന്‍ ജയിലിലേക്ക് വരേണ്ടിവരുമെന്നും ആയിരുന്നു എഎൻ രാധാകൃഷണന്റെ ഭീഷണി.
Most Read: ഇസ്രയേൽ എംബസി സ്‍ഫോടനം; വിവരങ്ങൾ നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം പ്രഖ്യാപിച്ചു