തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്‌മാന് എതിരായ വിവാദ പരാമർശത്തിൽ ലത്തീൻ അതിരൂപതയും വൈദികനും ഖേദം പ്രകടിപ്പിച്ചു. ‘അബ്‌ദുറഹ്‌മാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചത്.
വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞിരുന്നു. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ലെന്നും സമരത്തിനു പകരമുള്ള മറ്റെന്തോ ആണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വർഗീയ പരാമർശവുമായി സമരസമിതി കൺവീനറായ വൈദികൻ രംഗത്തെത്തിയത്.
പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും നാക്ക് പിഴവായി സംഭവിച്ചതാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞു. സമുദായങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കിയത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫാ. തിയോഡേഷ്യസ് അറിയിച്ചു. പരാമർശം വികാര വിക്ഷോഭത്തിൽ നിന്ന് ഉണ്ടായതാണെന്നും പരാമർശം പിന്‍വലിക്കുന്നുവെന്നും ലത്തീൻ അതിരൂപതയും വ്യക്‌തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്‌നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർഥിച്ചു.
മന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ ശക്‌തമായ പ്രതിഷേധവുമായി കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ഫാ. തിയോഡോഷ്യസ് ഡിക്രൂസും ലത്തീൻ അതിരൂപതയും ഖേദം പ്രകടിപ്പിച്ചത്. പേരില്‍ത്തന്നെ തീവ്രവാദിയുണ്ട് എന്ന കാഴ്‌ചപ്പാടിന്റെ ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിയാതിരിക്കാന്‍ കഴിയില്ലെന്നും ഇത്തരത്തിലുള്ള വെറുപ്പിന്റെ വര്‍ത്തമാനം പറയാന്‍ ആര്‍ക്കും ഇതൊരു പ്രചോദനമാകരുതെന്നും അതിനാവശ്യമായ തിരുത്തലും നിയമനടപടിയും ആവശ്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വിഴിഞ്ഞത്ത് നടക്കുന്നത് ലക്ഷണമൊത്ത അന്താരാഷ്‌ട്ര ഗൂഢാലോചനയാണെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ ആരോപിച്ചു. നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്‌ഥാനങ്ങളിലെ അംഗങ്ങൾ വരെ ഇതിൽ പങ്കാളികളാണെന്നും പി മോഹനൻ പറഞ്ഞു. എന്നാൽ, വിഴിഞ്ഞം സംഘർഷത്തിൽ തീവ്രവാദസംഘടനകൾ ഉള്ളതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിഐജി ആർ നിശാന്തിനി വ്യക്‌തമാക്കി.
പരാമർശത്തിൽ ഫാ.തിയഡോഷ്യസ് ഡിക്രൂസിനെതിരെ വിഴിഞ്ഞം പൊലീസ് കേസും എടുത്തിട്ടുണ്ട്. ഐഎഎൻഎൽ സംസ്‌ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കേസെടുക്കാൻ നിർദേശിച്ചത്. ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്‌തികൾക്കെതിരെ തീവ്രവാദ ബന്ധമുണ്ടെന്നും ഏഴാംകൂലിയാണെന്നുമുള്ള പരാമർശങ്ങൾ സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണെന്ന് പരാതിയിൽ പറയുന്നുണ്ട്.
Most Read: മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ