ന്യൂഡെൽഹി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പൂർണമായും നിറവേറ്റുന്നത് വരെ സമരം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കർഷകരുടെ ആവശ്യങ്ങൾ ഒരു പരിധി വരെ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ കർഷക സമരം അവസാനിപ്പിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ടിക്കായത്ത് നിലപാട് വ്യക്‌തമാക്കി രംഗത്തെത്തിയത്.
‘ആവശ്യങ്ങൾ അംഗീകരിച്ചെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കാർ ഞങ്ങളോട് നിർദ്ദേശിച്ചു. എന്നാൽ, നിർദ്ദേശങ്ങളിൽ ഒരു വ്യക്‌തതയുമില്ല’; സമരം അവസാനിപ്പിക്കാൻ പോകുകയാണോ എന്ന ചോദ്യത്തിന് ടിക്കായത്ത് മറുപടി നൽകി.
കർഷകരുടെ ആശങ്കകൾ സംബന്ധിച്ച് കർഷക സംഘടനകൾ നാളെ രണ്ടുമണിക്ക് യോഗംചേരും. കർഷകർ എങ്ങോട്ടേക്കും പോകാൻ നിലവിൽ ഉദ്ദേശിക്കുന്നില്ല. നിർദ്ദേശങ്ങളിൽ പലതും കേന്ദ്രസർക്കാർ ഒരു വർഷമായി പറയുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ, എല്ലാം പരിഹരിക്കുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
കർഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകുന്നതിൽ കേന്ദ്രം പഞ്ചാബ് സർക്കാരിനെ മാതൃകയാക്കണമെന്ന് മറ്റൊരു കർഷക നേതാവ് ഗുർനാം സിങ് ചദുനി പറഞ്ഞു. അഞ്ച് ലക്ഷം രൂപയും ജോലിയും നൽകിയ പഞ്ചാബ് സർക്കാരിനെ കേന്ദ്ര സർക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാർഷിക നിയമം പിൻവലിച്ചതിന് പിന്നാലെ കർഷകരുടെ മറ്റ് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ ഇന്ന് കർഷക നേതാക്കൾക്ക് കത്ത് നൽകിയിരുന്നു. എംഎസ്‌പി സംബന്ധിച്ച കമ്മിറ്റിയിൽ സംസ്‌ഥാന സർക്കാരുകളുടെയും കർഷകരുടെയും വിദഗ്‌ധരുടെയും പങ്കാളിത്തം ഉറപ്പാക്കും. യുപിഎം ഹരിയാന സർക്കാരുകൾ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമരം പിൻവലിക്കുന്ന മുറയ്‌ക്കാകും ഇതുണ്ടാവുക. മറ്റ് സംസ്‌ഥാന സർക്കാരുകളോടും കേസുകൾ പിൻവലിക്കാൻ നിർദ്ദേശിക്കുമെന്നും കേന്ദ്രം നൽകിയ കത്തിൽ പറയുന്നുണ്ടെന്ന് കർഷകർ വ്യക്‌തമാക്കി.
അതേസമയം, ലഖിംപൂർ ഖേരി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കത്തിൽ പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എംഎസ്‌പിയിലും വൈദ്യുതി ബില്ലിലും വ്യക്‌തതയില്ലെന്നും കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു. അതുകൊണ്ട് തന്നെ കൂടുതൽ കൂടിയാലോചനകൾ നാളെ നടത്തും. അതിന് ശേഷമാകും തീരുമാനമെടുക്കുകയെന്ന് കർഷക നേതാക്കൾ പറഞ്ഞു.
Also Read: ബിജെപിയെ ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കുമെന്ന് അഖിലേഷ് യാദവ്