ലക്‌നൗ: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ബിജെപി ഉത്തർപ്രദേശിൽ നിന്ന് തുടച്ചു നീക്കപ്പെടുമെന്ന മുന്നറിയിപ്പുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ആർഎൽഡി നേതാവ് ജയന്ത് ചൗധരിക്കൊപ്പം മീററ്റിൽ നടന്ന കൂറ്റൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ൽ 403ൽ 312 സീറ്റുകളും പിടിച്ച് അധികാരത്തിലേറിയ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാൻ സാധിക്കില്ലെന്നാണ് അഖിലേഷിന്റെ അവകാശവാദം.
ജനങ്ങൾക്കിടയിലെ രോഷം നോക്കുമ്പോൾ ബിജെപി 400 സീറ്റിലെങ്കിലും പരാജയപ്പെടാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ യുപിയിൽനിന്ന് ബിജെപി തുടച്ച് നീക്കപ്പെടും; അഖിലേഷ് പറഞ്ഞു. ബിജെപിയുടെ എല്ലാ കാര്യങ്ങളും വ്യാജമാണ്. അവരുടെ വാഗ്‌ദാനങ്ങളെല്ലാം വ്യാജമാണ്. അവർ ഒരു വ്യാജപുഷ്‌പമാണ്, ഒരിക്കലും സുഗന്ധത്തിന്റെ ഉറവിടമാകാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു.
അതേസമയം, ഗൊരഖ്‌പൂരിലെ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, സമാജ്‍വാദി പാർട്ടിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ബിജെപിക്ക് നേരെയുള്ള അഖിലേഷിന്റെ പരിഹാസം. അഴിമതികൾക്കും അവരുടെ ഖജനാവ് നിറക്കുന്നതിനും, അനധികൃത കൈയേറ്റങ്ങൾക്കും, മാഫിയകൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനും ചുവന്നതൊപ്പിക്കാർ (അഖിലേഷും അണികളും) യുപിയിൽ അധികാരത്തിനായി കൊതിക്കുന്നുവെന്ന് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Read Also: കർഷക സമരം; സംഘടനകളുടെ അന്തിമ യോഗം നാളെ, ഉപാധികളുമായി കേന്ദ്രം