മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ഹരിതയുടെ കമ്മിറ്റി പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് എംകെ മുനീർ. മുസ്‌ലിം ലീഗ് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്ന് മുനീർ പറയുന്നു. നടപടി അന്തിമമാണെന്നും പാർട്ടിയിൽ സ്‌ത്രീ- പുരുഷ വ്യത്യാസമില്ല, എല്ലാവരും പ്രവർത്തകരാണെന്നും മുനീർ കോഴിക്കോട് പറഞ്ഞു.
‘പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ഒന്നും പറയാനില്ല. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. മുസ്‌ലിം ലീഗിൽ എല്ലാവരും പ്രവര്‍ത്തകരാണ്. സ്‌ത്രീ, പുരുഷന്‍ എന്ന വിവേചനം ഇല്ല. പൊതുസമൂഹം ഇതിനെ പലരീതിയിലും ചര്‍ച്ച ചെയ്‌തേക്കാം. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അന്തിമമാണ്.’ മുനീര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പുരുഷ കേന്ദ്രീകൃതമാണെങ്കില്‍ ഹരിത എന്ന സംഘടന പോലും ഉണ്ടാകില്ലായിരുന്നുവെന്നും എംകെ മുനീര്‍ കൂട്ടിചേര്‍ത്തു.
ഹരിതയെ പിരിച്ചുവിട്ട നടപടിയില്‍ സംസ്‌ഥാന അധ്യക്ഷ മുഫീദ തെസ്‌നി ലീഗ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുനീറിന്റെ പ്രതികരണം. ഹരിത അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും പോരാടാന്‍ സംഘടന തങ്ങളെ പ്രാപ്‌തരാക്കിയിട്ടുണ്ടെന്നും പിടിച്ച കൊടി തെറ്റിയിട്ടില്ലെന്നും മുഫീദ തെസ്‌നി മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ വ്യക്‌തമാക്കിയിരുന്നു. തെറ്റിനെതിരെ വിരല്‍ ചൂണ്ടേണ്ട കാലത്ത് അതു ചെയ്‌തില്ലെങ്കിൽ എന്നും കുറ്റബോധം പേറേണ്ടി വരും. ആത്‌മാഭിമാനമാണ് വലുത്, അപമാനിക്കുന്നവരോട് സന്ധിയില്ലെന്നുമാണ് ഹരിതയുടെ നിലപാട്.
Also Read: ചന്ദ്രിക കേസ്; ഇഡിക്ക് കൈമാറുന്നത് 7 സുപ്രധാന തെളിവുകളെന്ന് ജലീൽ