കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഐഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും താനും ക്ഷണിച്ചിട്ട് വന്നതല്ലെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി. പാർട്ടി സെക്രട്ടറി എന്ന ഉത്തരവാദിത്തം വഹിക്കുന്നതുകൊണ്ട് എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡിനെതിരെ കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പങ്കെടുക്കില്ലെന്ന വാർത്തയോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. ‘ജയരാജൻ പങ്കെടുക്കാത്തതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. സെമിനാർ സംഘടിപ്പിക്കുന്നത് എൽഡിഎഫ് അല്ല. എല്ലാ ജില്ലകളിലും സെമിനാർ ഉണ്ടാകും. ഇപിക്ക് അവിടെ പങ്കെടുക്കാൻ അവസരം ഉണ്ടല്ലോ. സെമിനാറിൽ പങ്കെടുക്കുന്നതിലല്ല. നിലപാടിലാണ് കാര്യം’- എംവി ഗോവിന്ദൻ പറഞ്ഞു.
കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇപി തലസ്‌ഥാനത്തായിരിക്കും. ഇപി തിരുവനന്തപുരത്ത് എത്തിയത് ഡിവൈഎഫ്ഐ നിർമിച്ചു നൽകിയ സ്‌നേഹവീടിന്റെ താക്കോൽദാനത്തിനാണ്. ഇപി ജയരാജൻ സെമിനാറിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നാണ് സിപിഐഎം നേതൃത്വം അറിയിച്ചത്. സെമിനാറിൽ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.
Most Read: ഏക സിവിൽ കോഡ്; സിപിഐഎം ജനകീയ സെമിനാർ ഇന്ന് കോഴിക്കോട്ട്